തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം തവണയും വിജയിച്ചാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടിയിൽ പ്രാപ്തരായ രണ്ടാം നിരയും മൂന്നാം നിരയും ഉണ്ടെന്നതിൽ തർക്കമില്ലെന്നും എന്നാൽ ഒന്നാം നിരയുടെ സേവനം പൂർണ്ണമായി പ്രയോജനപ്പെടുത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മണ്ഡലങ്ങളിൽ നിലവിലെ എംഎൽഎമാർക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികൾ വഴി നടപ്പിലാക്കിയ പശ്ചാത്തല വികസനത്തിൽ എംഎൽഎമാരുടെ പങ്ക് നിർണ്ണായകമാണ്. അതുകൊണ്ടാണ് ഇക്കുറി ടേം വ്യവസ്ഥയിൽ ഇളവ് നൽകി കൂടുതൽ എംഎൽഎമാരെ വീണ്ടും മത്സരരംഗത്തിറക്കുന്നത്. ഇത് ആത്മവിശ്വാസക്കുറവാണെന്ന ആരോപണം അദ്ദേഹം തള്ളി. മറിച്ച്, ജനപിന്തുണയിലുള്ള ആത്മവിശ്വാസം വർദ്ധിച്ചതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറയുന്ന കാര്യങ്ങൾ പ്രവർത്തിച്ചു കാണിക്കുന്ന സർക്കാരാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വലിയ സാമ്പത്തിക ഭാരം ചുമന്നുകൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. വരാനിരിക്കുന്ന എൽഡിഎഫ് സർക്കാർ ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതാക്കൾ പാർട്ടി വിടുന്നത് പ്രാദേശികമായ ചില പ്രശ്നങ്ങൾ കൊണ്ടാണെന്നും ചിലരുടെ നിലപാടുകൾ ശുദ്ധ അവസരവാദമാണെന്നും അദ്ദേഹം വിമർശിച്ചു.
മുതിർന്ന നേതാവ് ജി. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ ആവർത്തിച്ചു. പാർട്ടിയുടെ ശരിയായ നിലപാടുകളെ മാധ്യമങ്ങൾ പരിഹാസരൂപേണ അവതരിപ്പിക്കുകയായിരുന്നു. സ്വാഭാവികമായ രീതിയിൽ ചിരിച്ചതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
