കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിദ്യ ബാലകൃഷ്ണന്റെ പേര് സജീവമായതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പരസ്യ പ്രതിഷേധം. മണ്ഡലത്തിന് പുറത്തുനിന്നുള്ള 'ഇറക്കുമതി' സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ പോസ്റ്ററുകൾ പതിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ മന്ത്രി എ.കെ. ശശീന്ദ്രനെ സഹായിക്കാനാണ് ദുർബലരായ സ്ഥാനാർത്ഥികളെ കൊണ്ടുവരുന്നതെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആരോപണം.
മണ്ഡലത്തിൽ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും എന്നാൽ മികച്ച പ്രാദേശിക സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. "ശശീന്ദ്രനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയവരെ തിരിച്ചറിയുക", "മികച്ച സ്ഥാനാർത്ഥികളെ നിർത്തിയാൽ യുഡിഎഫ് ജയിക്കും" തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മണ്ഡലത്തിൽ നിന്നുള്ള നിജേഷ് അരവിന്ദന്റെ പേര് നേരത്തെ ചർച്ചകളിൽ വന്നിരുന്നെങ്കിലും, വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് വിദ്യ ബാലകൃഷ്ണന് മുൻതൂക്കം ലഭിച്ചതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.
യുഡിഎഫിൽ മാത്രമല്ല, എൽഡിഎഫ് ക്യാമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ എൻസിപിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പ്രതിഷേധങ്ങൾ വകവെക്കാതെ ശശീന്ദ്രനെ തന്നെ വീണ്ടും കളത്തിലിറക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഇരു മുന്നണികളിലും ആഭ്യന്തര കലഹം രൂക്ഷമായതോടെ എലത്തൂരിലെ തിരഞ്ഞെടുപ്പ് ചിത്രം സങ്കീർണ്ണമായിരിക്കുകയാണ്. വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള പ്രാദേശിക നേതാക്കളെ തഴയുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണി നേതൃത്വങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
