തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരായ ഗാർഹിക പീഡന പരാതിയിൽ ഗുരുതര ആരോപണങ്ങളുമായി ഭാര്യ പ്രിയങ്ക. ക്രൂരമായ മർദനം നേരിട്ടതായി അറിയിച്ചിട്ടും മന്ത്രി ഒ.ജെ. ജനീഷ് ആവശ്യമായ സഹായം നൽകിയില്ലെന്നാണ് പ്രിയങ്കയുടെ ആരോപണം.
മർദനത്തെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ ചികിത്സ നൽകാതെ മടക്കിയയച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയോ സഹായമോ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.
വിവിധ കാരണങ്ങളുടെ പേരിൽ മുൻപും ഭർത്താവിൽ നിന്ന് മർദനം നേരിട്ടിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു. അമ്മയുടെയും സഹോദരന്റെയും ആശുപത്രി ആവശ്യങ്ങൾക്കായി പോയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിലത്തെ ആക്രമണത്തിലേക്ക് നയിച്ചതെന്നും, അതിനെ ചോദ്യം ചെയ്തതോടെയാണ് മർദനം രൂക്ഷമായതെന്നും അവർ വ്യക്തമാക്കി.
“ശ്രീകുമാർ നല്ല രാഷ്ട്രീയക്കാരനാണോ എന്നറിയില്ല. പക്ഷേ നല്ല ഭർത്താവല്ല എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്,” എന്ന് പ്രിയങ്ക പ്രതികരിച്ചു. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഭാര്യയെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ എ.ആർ. ശ്രീകുമാറിനെതിരെ മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്.
പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പരാതിയിലെ ആരോപണങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.