കൊച്ചി: അമ്പലമേട് വിശ്വാസ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ വിശ്വാസ വഞ്ചന കാട്ടി വിറ്റുവെന്ന കേസിലാണ് കോടതി നടപടി. കേസിൽ വിശ്വാസ വഞ്ചന നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തിയെന്നാണ് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ആരോപണം.
കമ്പനി ഉടമ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021ലാണ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മരം കൊണ്ടുപോകുന്നതിന് പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നും അതിനാൽ വിശ്വാസ വഞ്ചനക്കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ആദ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം കീഴ്ക്കോടതി തള്ളി.
തുടർന്നാണ് പ്രതികൾ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളിയതോടെയാണ് കേസ് വീണ്ടും വിചാരണ നടപടികളിലേക്ക് നീങ്ങിയത്. ഇതിനിടെയാണ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
