ന്യൂഡല്‍ഹി: പറക്കലിനിടെ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ട് അപകടമുണ്ടായ സംഭവത്തില്‍ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. പൈലറ്റില്‍ നിന്നും ശേഖരിച്ച രക്തസാംപിളുകളുടെ രണ്ടാമത്തെ പരിശോധനാ ഫലത്തിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഉപയോഗിച്ചത് കഞ്ചാവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ മാസം നാലാം തീയതി തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് 137 യാത്രക്കാരും എട്ട് വിമാന ജീവനക്കാരുമായി ഡല്‍ഹിയിലേക്ക് വന്ന എയര്‍ബസ് എ 320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഒഡിഷയ്ക്കു സമീപം വച്ച് വിമാനം പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അടിയന്തര സാഹചര്യത്തില്‍ 13 യാത്രക്കാര്‍ക്കും നാല് വിമാന ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ട് ക്രൂ അംഗങ്ങളുടെ നില ഗുരുതരമായിരുന്നു.
ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും വിശദമായ വൈദ്യപരിശോധനയ്ക്കും ലഹരി പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ പ്രധാന പൈലറ്റിന്റെ ഫലം പോസിറ്റീവായി കണ്ടതിനെ തുടര്‍ന്നാണ് സാംപിളുകള്‍ കൂടുതല്‍ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി വ്യോമയാന മന്ത്രാലയം അയച്ചത്. വിമാന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
