ഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസ് യു.എസ് കോടതി തള്ളി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹർജി അംഗീകരിച്ച് കേസ് 'വിത്ത് പ്രെജുഡീസ്' (With Prejudice) ആയി റദ്ദാക്കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വർഷത്തോളമായി തുടരുന്ന നിയമനടപടികൾക്ക് അവസാനമായി.
'വിത്ത് പ്രെജുഡീസ്' ആയി കേസ് തള്ളിയതിനാൽ ഇതേ ആരോപണങ്ങളിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ സാധിക്കില്ല. വിചാരണ ആരംഭിക്കാതെയാണ് നടപടികൾ അവസാനിച്ചത്. സാക്ഷികളെ വിസ്തരിക്കുകയോ തെളിവുകൾ കോടതിയിൽ പരിശോധിക്കുകയോ ചെയ്തിട്ടില്ല.
2024 നവംബറിലാണ് അദാനിക്കെതിരായ ആരോപണങ്ങൾ യു.എസിൽ പുറത്തുവന്നത്. ഇന്ത്യയിൽ സൗരോർജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ യു.എസ് ഡോളർ കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഈ കരാറുകളിലൂടെ അടുത്ത 20 വർഷത്തിനിടെ രണ്ട് ബില്യൺ ഡോളറിലധികം നികുതിക്ക് ശേഷമുള്ള ലാഭം നേടാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടതെന്നും യു.എസ് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു.
യു.എസ് വിപണിയിൽ നിന്ന് വായ്പകളും ബോണ്ടുകളും വഴി മൂന്ന് ബില്യൺ ഡോളറിലധികം സമാഹരിക്കുന്നതിനിടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും കേസിലുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങൾ പുറത്തുവന്നത് മുതൽ അദാനി ഗ്രൂപ്പ് ഇവയെല്ലാം ശക്തമായി നിഷേധിച്ചിരുന്നു.
കേസുമായി മുന്നോട്ടുപോകുന്നത് നീതിനിർവഹണത്തിന് അനുയോജ്യമല്ലെന്ന് നിലവിലെ ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. കേസിലെ പ്രധാന ആരോപണങ്ങൾ ഇന്ത്യയിൽ നടന്നതാണെന്നും ഇന്ത്യൻ അധികാരികൾ വിഷയത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കോടതിയെ അറിയിച്ചു.
നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടരേണ്ടതില്ലെന്ന നിലപാട് യു.എസ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.
അതേസമയം, യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന ഗൗതം അദാനിയുടെ മുൻ വാഗ്ദാനം കേസ് പിൻവലിക്കുന്നതിനുള്ള കാരണമായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കേസ് 'വിത്ത് പ്രെജുഡീസ്' ആയി തള്ളിയതോടെ ആരോപണങ്ങളിൽ വിചാരണ നടക്കാനുള്ള സാധ്യതയും അവസാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി അദാനി ഗ്രൂപ്പിനെതിരെ യു.എസിൽ തുടരുന്ന നിയമനടപടികൾക്ക് ഇതോടെ പൂർണ വിരാമമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
