കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുക്കെതിരായ അപ്പീൽ പരിഗണിക്കവെ പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി. അഭിഭാഷകനായ ആന്റണി രാജു കക്ഷിക്കുവേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യമെന്നായിരുന്നു കോടതിയുടെ ചോദ്യം.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതിന് വ്യക്തമായ തെളിവ് എന്താണെന്നും, ആന്റണി രാജുവാണ് മാറ്റം വരുത്തിയതെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന നിഗമനത്തിലെത്തിയത് എങ്ങനെ എന്നതിലും വിശദീകരണം ആവശ്യപ്പെട്ടു.
മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച അടിവസ്ത്രം തിരികെ നൽകാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയോയെന്നും, ജൂനിയർ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതൽ വാങ്ങി നൽകിയത് കക്ഷിക്കുവേണ്ടിയല്ലേയെന്നും കോടതി ചോദിച്ചു. കേസിലെ സാക്ഷിയായ ഓസ്ട്രേലിയൻ പൗരനെ വിസ്തരിച്ചോയെന്നും, രണ്ട് അടിവസ്ത്രങ്ങളിൽ ഏതാണ് കൊണ്ടുപോയത്, ഏതാണ് മാറ്റം വരുത്തിയതെന്ന് തിരിച്ചറിഞ്ഞോയെന്നും ഹൈക്കോടതി ചോദ്യം ഉയർത്തി.
കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രോസിക്യൂഷൻ സാവകാശം തേടി. അപ്പീൽ ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കുറ്റക്കാരനായി കണ്ടെത്തിയ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
