കൊച്ചി: സിറോ മലബാർ സഭയിലെ ആരാധനാക്രമ തർക്കവുമായി ബന്ധപ്പെട്ട് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നടത്തിയ പരാമർശത്തെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പ്രതികരണവുമായി സഭ രംഗത്ത്. ആർച്ച് ബിഷപ്പിന്റെ വാക്കുകളിൽ ഒരിടത്തും ഇതര മതങ്ങളെയോ മതനേതാക്കളെയോ മതവിശ്വാസങ്ങളെയോ വിമർശിച്ചിട്ടില്ലെന്ന് സഭ വ്യക്തമാക്കി. മതസൗഹാർദ്ദത്തിന് വിരുദ്ധമായ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു.
ആൻഡ്രൂസ് താഴത്തിന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചും സ്വാർത്ഥ താൽപര്യങ്ങൾ മുൻനിർത്തിയും ചിലർ വിവാദമാക്കിയതാണെന്ന് സഭ ആരോപിച്ചു. പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുന്നുവെന്നും സഭ അറിയിച്ചു.
ആർച്ച് ബിഷപ്പ് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് സഭ ആവശ്യപ്പെട്ടു. സഭാസമൂഹം ഒറ്റക്കെട്ടായി ആർച്ച് ബിഷപ്പിനൊപ്പം നിലകൊള്ളുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സിറോ മലബാർ സഭയിലെ ആരാധനാക്രമ തർക്കത്തിൽ ഭിന്നത സൃഷ്ടിക്കാൻ ബാഹ്യശക്തികൾ ഇടപെട്ടുവെന്നായിരുന്നു ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ ആരോപണം. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ ഇതിന് പിന്നിലുണ്ടെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
