പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്നെയും ഭരണസമിതിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
വരും ദിവസങ്ങളിൽ കൃത്യമായ നിയമോപദേശം തേടി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിൽ സ്വർണക്കൊള്ള നടന്നു എന്ന രീതിയിലുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കോടതിയെ മുൻകൂട്ടി അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്ന സാങ്കേതിക വിഷയം മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് പ്രശാന്ത് വിശദീകരിച്ചു. 2025 സെപ്റ്റംബർ ഏഴിനാണ് തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ ശില്പങ്ങൾ അഴിച്ചെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ സ്പെഷ്യൽ കമ്മീഷണറെ വിവരമറിയിച്ചിരുന്നു. അന്ന് അദ്ദേഹം വിലക്കിയിരുന്നെങ്കിൽ ശില്പങ്ങൾ കൊണ്ടുപോകില്ലായിരുന്നു. തുടർന്ന് സെപ്റ്റംബർ പത്തിന് സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് നൽകുകയും, പതിനാലാം തീയതി ബോർഡ് സെക്രട്ടറി കോടതിയോട് മാപ്പ് പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ഹൈക്കോടതി സ്റ്റേ ഒഴിവാക്കി ശില്പങ്ങൾ കൊണ്ടുപോകാൻ ഔദ്യോഗികമായി അനുമതി നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെപ്റ്റംബർ 17-നാണ് ശബരിമലയിലെ സ്വർണപ്പീഠങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതും കോടതി വീണ്ടും ഇടപെട്ടതും. ഈ കേസിന് ആസ്പദമായ 2019-ലെ സുപ്രധാന ഫയലുകൾ ഹൈക്കോടതിക്ക് കൈമാറിയത് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. ബോർഡ് നൽകിയ ആ ഫയലുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുൻപ് നടന്ന കൊള്ളയുമായി ബന്ധപ്പെട്ട വലിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
