വര്‍ക്കല: ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തുന്ന പ്രത്യേക ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വര്‍ക്കലയിലും അയിരൂരിലും മിന്നല്‍ പരിശോധന. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കായിക്കര ആശാന്‍ സ്മാരകത്തിന് സമീപം താമസിക്കുന്ന സെല്‍വന്‍ (32), നെടുങ്കണ്ട കുളങ്ങര ഹൗസില്‍ റിജു (50), കണ്വാശ്രമം സ്വദേശി കുന്നില്‍ ചരുവിള വീട്ടില്‍ ഷറഫുദ്ദീന്‍ (40), ശ്രീനിവാസപുരം കല്ലുവിള വീട്ടില്‍ സന്തോഷ് കുമാര്‍ (43) എന്നിവരാണ് വര്‍ക്കലയില്‍ പോലീസിന്റെ പിടിയിലായത്. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരം കണ്ടെടുത്തത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പ്രമുഖ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ വര്‍ക്കല ക്ലിഫിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ച വ്യാപക റെയ്ഡില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. വര്‍ക്കലയ്ക്ക് പുറമേ അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും ശനിയാഴ്ച ശക്തമായ പരിശോധനകള്‍ നടന്നു. സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അയിരൂര്‍ പോലീസിന്റെ നീക്കം.
ചാവടിമുക്ക്, കോവൂര്‍ എന്നീ പ്രദേശങ്ങളിലെ കടകളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി അയിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടെത്തുന്ന ലഹരിമാഫിയ സംഘങ്ങളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
