കണ്ണൂർ: കണ്ണൂർ വാണിയപ്പാറയിലെ ഇൻഫാൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ ദുരൂഹ സാഹചര്യത്തിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലറയിൽ അടക്കം ചെയ്തിരുന്ന പെട്ടിക്കു സമീപം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് സംശയിക്കുന്ന വസ്തുവാണ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ചുള്ള വിവരം ഒരു പ്രദേശവാസി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട പള്ളി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതെന്ന് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. ക്രിസ്ത്യൻ മതാചാരങ്ങൾ അനുസരിച്ച് ഇത്തരത്തിൽ മൃതദേഹം പൊതിഞ്ഞ് അടക്കം ചെയ്യുന്നത് സാധാരണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞതനുസരിച്ച്, സംശയകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. കണ്ടെത്തിയ വസ്തു പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹവുമായി ബന്ധപ്പെട്ടതാണോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ വസ്തു യഥാർത്ഥത്തിൽ മനുഷ്യശരീരാവശിഷ്ടമാണോ, ആരുടേതാണ്, എങ്ങനെ അവിടെ എത്തി തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയ പരിശോധനകളിലൂടെയും അന്വേഷണത്തിലൂടെയും വ്യക്തമാക്കാനാണ് ശ്രമം.
ഇഔദ്യോഗിക പരിശോധനാഫലങ്ങൾ ലഭിക്കുന്നതുവരെ കണ്ടെത്തിയ വസ്തു മനുഷ്യ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
