തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും തനിക്കെതിരെ ഹീനമായ രാഷ്ട്രീയ കളികളാണ് നടത്തിയത്. പുലിക്കളി സംഘങ്ങൾക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ പലതവണ നേരിട്ട് വിളിച്ചിരുന്നു. തനിക്ക് ഇതിൽ നേരിട്ട് പങ്കാളിയാകണമെന്ന് വ്യക്തമാക്കിയതാണ്. യാതൊരു വിവരവുമില്ലാത്ത ലൊട്ടുലൊടുക്ക് ഉദ്യോഗസ്ഥർക്കല്ല താൻ നിർദ്ദേശങ്ങൾ അയച്ചതെന്നും, ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കുമാണ് കൃത്യമായ നിർദ്ദേശങ്ങൾ കൈമാറിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫണ്ട് വൈകിപ്പിച്ചതിൽ പങ്കാളികളായ മുൻ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിൻറെ ഒരു കത്ത് കിട്ടാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകില്ലായിരുന്നു. ഒടുവിൽ പുലിക്കളിക്ക് എട്ടു ദിവസം മുമ്പ് താൻ ഇക്കാര്യം പൊതുമധ്യത്തിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇതിൽ നടപടിയുണ്ടായത്.
താൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട 'പിശാചുക്കൾ' ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു. ഇവിടെ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിനെല്ലാം കുടപിടിച്ചതെന്നും ഇത്രയും അധമനാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
