ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തുകയാണെന്ന ആരോപണവുമായി സിജെപി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ സംയമനത്തെയും ക്ഷമയെയും കീഴടങ്ങലായി തെറ്റിദ്ധരിക്കരുതെന്നും വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ നടപടികളിലേക്ക് കടക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ സൗരവ് ദാസ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ അഭിഭാഷകര്‍ അതിന് മടി കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേസുകള്‍ ഒരൊറ്റ ഉത്തരവിലൂടെ റദ്ദാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും, ഇതിനായി മൂന്ന് തവണ പട്ടിക ആവശ്യപ്പെടുകയും ചെയ്തിട്ടും കേന്ദ്രം വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും ഇരയായ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സുരക്ഷയും നല്‍കുമെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് ജൂലൈ 25 ന് സമരം അവസാനിപ്പിച്ചതെന്ന് സിജെപി വ്യക്തമാക്കി. എന്നാല്‍ പ്രക്ഷോഭം അവസാനിച്ചതോടെ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. രാജ്യത്തെ യുവാക്കളുടെ ഭാവിവെച്ച് കളിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും, കഴിഞ്ഞ കുറച്ചുനാളുകളായി കാണിച്ച ക്ഷമ നശിക്കുകയാണെന്നും സൗരവ് ദാസ് വ്യക്തമാക്കി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അടുത്തഘട്ട സമര പരിപാടികള്‍ പ്രഖ്യാപിക്കാനാണ് സിജെപിയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
