കൊച്ചി: കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3 കപ്പലില്‍ അവശേഷിക്കുന്ന കണ്ടെയ്നറുകള്‍ വന്‍ പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്നതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കപ്പലിനുള്ളിലെ കണ്ടെയ്നറുകളില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, പ്ലാസ്റ്റിക് തരികള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കടലിലേക്ക് പുറന്തള്ളപ്പെട്ടാല്‍ അത് സമുദ്ര ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും കടുത്ത ആഘാതമുണ്ടാക്കും. നിലവില്‍ കടലിനടിയില്‍ കിടക്കുന്ന കണ്ടെയ്നറുകളുടെ കൃത്യമായ അവസ്ഥ പരിശോധിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുങ്ങിക്കിടക്കുന്ന കപ്പല്‍ പൂര്‍ണ്ണമായും കടലില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ ഉറച്ച നിലപാട്. ഇത് സംബന്ധിച്ച് കപ്പല്‍ കമ്പനിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നെങ്കിലും, ഒരു വര്‍ഷത്തിന് ശേഷം ലഭിച്ച മറുപടിയില്‍ കപ്പലോ അതിലെ വസ്തുക്കളോ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്നും അതിനാല്‍ കപ്പല്‍ നീക്കം ചെയ്യേണ്ടതില്ലെന്നുമുള്ള നിലപാടാണ് കമ്പനി സ്വീകരിച്ചത്. എന്നാല്‍ കപ്പലിലെ അപകടകരമായ വസ്തുക്കള്‍ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള പൂര്‍ണ്ണ ബാധ്യത കപ്പല്‍ ഉടമകള്‍ക്കാണെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കപ്പലപകടം മൂലം ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജികളിലാണ് ഷിപ്പിങ് മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും നിലപാട് വ്യക്തമാക്കിയത്. മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പിലെ നോട്ടിക്കല്‍ സര്‍വേയര്‍ ക്യാപ്റ്റന്‍ തപേഷ് ഘോഷ് ഫയല്‍ ചെയ്ത ഈ സത്യവാങ്മൂലം അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
നാവികസേന പരിശോധനയ്ക്ക് തയ്യാറാണെങ്കിലും പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയും കാരണം നിലവില്‍ കടലിനടിയിലെ തെരച്ചില്‍ സാധ്യമല്ലെന്നും മണ്‍സൂണ്‍ കഴിയുന്നതോടെ മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ മറ്റ് ജല ഗതാഗതങ്ങള്‍ക്ക് തടസ്സമല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. അപകടം മൂലം കടലിലുണ്ടായ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ന്നുള്ള നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
