തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ റഡാർ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും അനുഭവപ്പെടാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രാത്രിയിലെ കനത്ത മഴയ്ക്ക് പിന്നാലെ ഇന്നും മഴ ശക്തമായാൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും വാഹനയാത്രക്കാരുടെ കാഴ്ച മങ്ങാനും സാധ്യതയുണ്ട്. ഇതുമൂലം ഗതാഗതക്കുരുക്കും യാത്രാ തടസങ്ങളും ഉണ്ടാകാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി വിതരണം തടസപ്പെടാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വീടുകൾക്കും താൽക്കാലിക നിർമാണങ്ങൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യർഥിച്ചു. ജില്ലയിൽ നിലവിൽ യെല്ലോ അലർട്ട് തുടരുകയാണ്.
അതേസമയം, കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ഡാമിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 8 മണി മുതൽ ഡാമിലെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ നേരത്തെ തുറന്നിരുന്ന അളവ് ഉൾപ്പെടെ ആകെ 80 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർന്നിരിക്കുകയാണ്.
ഡാമിന് സമീപത്തും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അനുകുമാരി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
