പാലക്കാട്: തൃശ്ശൂർ പുതുക്കാട്ടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും അപകടത്തിന് മുമ്പുണ്ടായ സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടിയാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
അപകടത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്കും അപകടത്തിലേക്കും നയിച്ചതെന്നാണ് റിജാസിനൊപ്പമുണ്ടായിരുന്നതും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതെന്ന് കുടുംബം വ്യക്തമാക്കി.
അപകടസമയത്ത് ബൈക്കിന് മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ബലം നൽകുന്നതാണെന്നും അവർ അവകാശപ്പെട്ടു.
സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി യഥാർത്ഥ സാഹചര്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും ലഭ്യമായ ദൃശ്യങ്ങളും മറ്റ് തെളിവുകളും ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
