തിരുവനന്തപുരം: സഹകരണ മേഖലയിലെ ജപ്തി നടപടികൾ താൽക്കാലികമായി ഒഴിവാക്കുന്ന 'ആശ്വാസ്' പദ്ധതി നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തേക്ക് ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകും. സഹകരണ സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരള ബാങ്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബാങ്കിനെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും. നിലവിലുള്ള സംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന യാതൊരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ 875 കോടി രൂപ കേരള ബാങ്കിന് നൽകാനുണ്ടെന്നും, ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരുമെന്നും എം. ലിജു അറിയിച്ചു. ബജറ്റ് അവതരണത്തിന് ശേഷം ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിക്കും. കേരളത്തിന് പ്രയോജനകരമായ മദ്യനയമായിരിക്കും രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിന് ഉദ്യോഗസ്ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിമിതികൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ 26-ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ പ്രത്യേക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
