കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടൽ നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടുന്നതിനായി ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും.
റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകൾ തുടർന്നും കൈവശം വയ്ക്കുന്നതിനുള്ള അനുമതിയും ഇഡി തേടും. കേസിലെ പ്രധാന പ്രതികളിലൊരാളായ എക്‌സാലോജിക് ഉടമ വീണ ടി.യുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷം രൂപ മാത്രമുള്ള അക്കൗണ്ടാണ് മരവിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കൂടാതെ, വീണയുടെ ബാങ്ക് ലോക്കർ ഉടൻ തുറന്ന് പരിശോധിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ, ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ആദായനികുതി വകുപ്പിന് കീഴിലുള്ള ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയമായതിനാൽ ഇഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്ന സിഎംആർഎല്ലിന്റെ വാദം കോടതി അംഗീകരിച്ചില്ല.
നികുതി തർക്കങ്ങൾ തീർപ്പാക്കിയാലും കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഎംഎൽഎ (Prevention of Money Laundering Act) പ്രകാരമുള്ള അന്വേഷണ അധികാരം ഇഡിക്ക് സ്വതന്ത്രമായി നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
ആദായനികുതി, സമ്പത്ത് നികുതി നിയമങ്ങളിലെ നടപടികളിൽ നിന്നുള്ള നിയമപരിരക്ഷ പിഎംഎൽഎ അന്വേഷണത്തിന് ബാധകമല്ലെന്നും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനുള്ള അധികാരം ഇഡിക്കുണ്ടെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വരുമാനം വെളിപ്പെടുത്താതിരിക്കുക, നികുതി അടയ്ക്കാതിരിക്കുക, പിഴ അടയ്ക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രമല്ല പിഎംഎൽഎ അന്വേഷണത്തിന്റെ പരിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
