കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒന്നരലക്ഷത്തിലേറെ ലിറ്റർ നെയ്യ് വാങ്ങിയിട്ടും ഒരു സാമ്പിൾ പോലും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുണനിലവാരം ഉറപ്പാക്കാതെ ഇത്രയും വലിയ അളവിൽ നെയ്യ് വാങ്ങാൻ എങ്ങനെയാണ് തീരുമാനിച്ചതെന്ന് കോടതി ചോദിച്ചു. അന്നത്തെ ദേവസ്വം കമ്മീഷണർ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നിട്ടും അത് മറികടന്ന് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചതും കോടതി ചോദ്യം ചെയ്തു.
സംഭവത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഹാജരാക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. മികച്ച ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘമായിരിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ശബരിമലയിലേക്ക് നിലവാരമില്ലാത്ത മിൽമ നെയ്യ് എത്തിക്കാൻ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ സഹായിച്ചെന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകം അന്വേഷിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ഒന്നരലക്ഷത്തിലേറെ ലിറ്റർ നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ വിതരണം ചെയ്തതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സൂചനകളാണ് അന്വേഷണത്തിൽ ലഭിച്ചിരിക്കുന്നത്.
സംഭവത്തെ തുടർന്ന് സാമ്പത്തിക നഷ്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ദേവസ്വം സെക്രട്ടറിക്കും ചുമതല നൽകിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം ലിറ്റർ നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
