തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണത്തിൽ വീണ്ടും വൈരുദ്ധ്യമെന്ന് വിമർശനം. തിങ്കളാഴ്ച നിക്ഷേപകരെ കാണാനാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇന്ന് കൊച്ചിയിലെത്തിയതിനാലാണ് അവരെ കണ്ടതെന്നാണ് വിശദീകരിച്ചത്. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
"രഹസ്യമായും അല്ലാതെയും പലരെയും കാണേണ്ടി വരും. ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. അന്ന് ഞാൻ വൈകുന്നേരം എറണാകുളത്തുണ്ടായിരുന്നതിനാൽ അവിടെവെച്ച് കാണാമെന്ന് പറഞ്ഞതാണ്. ഇതെല്ലാം നേരത്തെ വിശദീകരിച്ചതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ഉള്ളപ്പോൾ ഇതുപോലുള്ള കാര്യങ്ങൾ വിവാദമാക്കാനാണ് ചിലരുടെ ശ്രമം," എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
തിങ്കളാഴ്ച നൽകിയ വിശദീകരണത്തിൽ, ഒരു നിക്ഷേപക സംഘം കൊച്ചിയിലുണ്ടായിരുന്നുവെന്നും രാത്രി ഡിന്നർ മീറ്റിംഗിനാണ് അവരെ കാണാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
"ഒരു നിക്ഷേപക സംഘം കൊച്ചിയിലുണ്ടായിരുന്നു. രാത്രി ഡിന്നർ മീറ്റിങ്ങിൽ കാണാമെന്നാണ് അവർ അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം കൊച്ചിയിലെത്തി. ഞാൻ വന്ദേഭാരതിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അവർക്ക് അത്യാവശ്യമായി വൈകിട്ട് ഡൽഹിയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായതോടെ അതിന് മുമ്പ് കാണാൻ ഹെലികോപ്റ്റർ ഉപയോഗിക്കുകയായിരുന്നു," എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ വിശദീകരണം.
ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയ വിവാദം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രതികരണവും ചർച്ചയായത്. മുഖ്യമന്ത്രി കണ്ട നിക്ഷേപകർ ആരാണെന്ന് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മുഖ്യമന്ത്രി ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. സ്വകാര്യ ആവശ്യത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെയാണ് നിക്ഷേപകരെ കാണാനാണ് യാത്ര നടത്തിയതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. പുതിയ പ്രതികരണവും പുറത്തുവന്നതോടെ വിഷയത്തിൽ രാഷ്ട്രീയ വിവാദം വീണ്ടും ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
