കൊച്ചി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന അസാധാരണ വി.ഐ.പി ഇടപെടലിന്റെ രേഖകള്‍ പുറത്തുവന്നു. 2011 മെയ് 25 ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നല്‍കിയ അതീവ രഹസ്യം എന്ന് രേഖപ്പെടുത്തിയ ശുപാര്‍ശക്കത്താണ് കോട്ടയം വിജിലന്‍സ് കോടതി പുറത്തുവിട്ടത്. വിചാരണാനുമതി നല്‍കുന്നതിന് മുന്‍പ് തച്ചങ്കരിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും അദ്ദേഹത്തിന് നിവേദനം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ കത്ത്.
കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് തച്ചങ്കരി കോടതിയില്‍ തര്‍ക്കം ഉന്നയിച്ചതോടെയാണ് വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഡിയര്‍ ശ്രീ പിള്ളേജി എന്ന് തുടങ്ങുന്ന ഈ രഹസ്യ ശുപാര്‍ശക്കത്ത് വെളിപ്പെട്ടത്. എന്നാല്‍ കത്തയച്ച രാജ്യ സഭാംഗത്തിന്റെ പേര് പുറത്തുവിടാന്‍ കോടതി തയ്യാറായിട്ടില്ല.
അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുള്ള പ്രമുഖ രാജ്യ സഭാംഗമാണ് ഈ കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. കത്തിന്റെ അടിസ്ഥാനത്തില്‍ തച്ചങ്കരി നല്‍കിയ നിവേദനം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് 11 ചോദ്യങ്ങളടങ്ങിയ വിശദീകരണവും തേടിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ശക്തമായ സമ്മര്‍ദ്ദങ്ങളും ശുപാര്‍ശകളും ഉണ്ടായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പരിശോധിച്ച് തച്ചങ്കരിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുക തന്നെ ചെയ്തുവെന്ന് വിജിലന്‍സ് കോടതി വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
