കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതികള്‍ക്കെതിരെയും, വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സംഘടനകള്‍. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാജ്യവ്യാപകമായി കത്തോലിക്കാ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും.
രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും നിയമ ഭേദഗതിക്കെതിരെയുള്ള സഭയുടെ ആശങ്കകള്‍ വിശ്വാസ പങ്കാളിത്തത്തോടെ പങ്കുവെക്കും. വിദേശ ധനസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നാണ് സഭയുടെ വിലയിരുത്തല്‍.
എഫ്‌സിആര്‍എ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മുന്‍പ് ജനാധിപത്യപരമായ കൂടിയാലോചനകള്‍ നടത്തണമായിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭയും വ്യക്തമാക്കി. സഭയുടെ സാമ്പത്തിക ഇടപാടുകളെല്ലാം പൂര്‍ണ്ണമായും സുതാര്യവും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയവുമാണ്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം അക്കൗണ്ട് ഉടമകളുടെയും ഗുണഭോക്താക്കളുടെയും സൂക്ഷ്മ വിവരങ്ങള്‍ തേടുന്നത് സംശയാസ്പദമാണെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സഭ കുറ്റപ്പെടുത്തി.
സാങ്കേതിക പിഴവുകള്‍ക്ക് പോലും ഭീമമായ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ സന്നദ്ധ പ്രസ്ഥാനങ്ങളെ തളര്‍ത്തും. കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ മിഷന്‍, വിദ്യാഭ്യാസ, ചാരിറ്റി പ്രവര്‍ത്തനങ്ങളെ പുതിയ നിയന്ത്രണങ്ങള്‍ ദോഷകരമായി ബാധിക്കും. രാജ്യത്ത് വ്യവസായങ്ങള്‍ക്കും ഖനനങ്ങള്‍ക്കുമുള്ള ചട്ടങ്ങള്‍ ലളിതമാക്കുമ്പോള്‍, സാധാരണക്കാരെ സഹായിക്കുന്ന മാനവസേവന പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെ, വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കുന്നതടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
