തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപി, ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കും സമാനമായ വ്യാജ ഫോൺകോളുകൾ ലഭിച്ചതായി വിവരം. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ലഭിക്കാൻ പരിഗണിക്കാമെന്നുമാണ് തട്ടിപ്പുകാർ നേതാക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് എംഎൽഎമാരെയും എംപിമാരെയും ലക്ഷ്യമിട്ടാണ് ഫോൺവിളികൾ നടത്തിയതെന്നാണ് കണ്ടെത്തൽ.
വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഡൽഹി ഓഫീസിൽ നിന്നാണെന്ന് അവകാശപ്പെട്ടായിരുന്നു ഫോൺവിളികൾ. ജൂലൈ 10-നാണ് തനിക്ക് ഇത്തരമൊരു കോൾ ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടുക്കി മണ്ഡലത്തിൽ നിന്ന് തനിക്ക് താൽപര്യമുള്ള എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയതോടെ ഉടൻ തന്നെ പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിനെ വിവരം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാ ബാലകൃഷ്ണൻ എംഎൽഎയുടെ പരാതിയെ തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 'രാജ്കുമാർ' എന്ന പേരിൽ പരിചയപ്പെടുത്തിയ വ്യക്തി, ഒരു കോൺഗ്രസ് എംപി തന്ന നമ്പറാണെന്ന് പറഞ്ഞാണ് ബന്ധപ്പെട്ടത്. പിന്നീട് ആ എംപിയുമായി ബന്ധപ്പെട്ടപ്പോൾ നമ്പർ വാങ്ങാൻ ഒരാൾ വിളിച്ചിരുന്നതായി മനസ്സിലായതിനെ തുടർന്നാണ് വിദ്യാ ബാലകൃഷ്ണൻ സൈബർ സെല്ലിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
