പാലക്കാട്: യുഡിഎഫിലേക്ക് പ്രവേശിക്കുന്ന സാധ്യത പൂർണമായി തള്ളാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന എ. സുരേഷ്. പാർട്ടി മാറ്റം സംബന്ധിച്ച് ആഴത്തിൽ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് സുരേഷ് പറഞ്ഞു. കെപിസിസി നേതൃത്വത്തോട് ഇതുവരെ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നും ഇപ്പോൾ ഏതെങ്കിലും പാർട്ടിയിൽ ചേരാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയതയുടെ പേരിൽ ജീവിതം നഷ്ടപ്പെട്ട നിരവധി പേർ ഉണ്ടെന്നും, അവരുടെ പ്രശ്നങ്ങൾ മുന്നോട്ടുവെയ്ക്കാനാണ് താൻ ശബ്ദമുയർത്തിയതെന്നും സുരേഷ് പറഞ്ഞു. നേതാക്കളെ അധിക്ഷേപിച്ചവർ വരെ സിപിഐഎമ്മിലെ വിവിധ കമ്മിറ്റികളിൽ തുടരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തന്നോട് ബന്ധപ്പെട്ടിട്ടില്ലാത്ത കാരണങ്ങളാലാണ് പാർട്ടി പുറത്താക്കിയതെന്നും എന്താണ് തിരുത്തേണ്ടതെന്ന് പോലും വ്യക്തമാക്കിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു. പാർട്ടിക്കുള്ളിൽ കടന്നുകൂടാൻ പാടില്ലാത്ത പല തെറ്റായ പ്രവണതകളും ഉണ്ടെന്ന് വിമർശിച്ച അദ്ദേഹം, പാർട്ടി നേതൃത്വത്തിന് മുന്നിൽ താൻ യാതൊരു ഉപാധിയും വച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
എ. സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സ്ഥാനാർഥിയാകാൻ കോൺഗ്രസ് സമീപിച്ച കാര്യം സുരേഷ് തന്നെ സ്ഥിരീകരിച്ചിരുന്നു. സുരേഷ് മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
