ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി ആവശ്യപ്പെട്ട തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിയെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട് . പ്രത്യേക ദർശനം ഒരുക്കുന്നതിനായി ദേവസ്വം മന്ത്രി എസ്. രമേശിനോട് പൂജാരി അയ്യപ്പൻ അയ്യർ 4,000 രൂപ ആവശ്യപ്പെട്ടതാണ് നടപടി വരാൻ കാരണം.
സംഭവസമയത്ത് മന്ത്രി എസ്. രമേശ് മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിലെത്തിയത്. അതിനാൽ തന്നെ ഇയാൾ മന്ത്രിയാണെന്ന് പൂജാരിക്ക് തിരിച്ചറിയാനായില്ല. പ്രത്യേക ദർശനം ക്രമീകരിക്കാമെന്ന് പറഞ്ഞ് 4,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പണം കൈവശമില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ ഗൂഗിൾ പേ വഴി പണം നൽകാമെന്നും പൂജാരി ആവശ്യപ്പെട്ടതായാണ് വിവരം.
പിന്നീട് അന്നദാന കേന്ദ്രത്തിൽ എത്തിയപ്പോഴാണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പൂജാരിമാർ മന്ത്രിയോട് മാപ്പ് എഴുതി നൽകുകയായിരുന്നു. ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി എസ്. രമേശ് താക്കീത് നൽകിയതായും റിപ്പോർട്ടുണ്ട്.
എന്നാൽ, പൂജാരിക്ക് മന്ത്രി മാപ്പ് നൽകിയെന്ന തരത്തിൽ വിവാദം ഉയർന്നതോടെ പ്രതിപക്ഷം ശക്തമായി വിമർശനം ഉന്നയിച്ചു. പൂജാരിമാർ അഴിമതി നടത്തിയാലും നടപടിയില്ലെന്ന ആരോപണവും ഉയർന്നു. തുടർന്ന് വിശദീകരണവുമായി രംഗത്തെത്തിയ മന്ത്രി, “മാപ്പപേക്ഷ അല്ല, വിശദീകരണമാണ് എഴുതി വാങ്ങിയത്. വിഷയത്തിൽ നടപടിയുണ്ടാകും” എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂജാരി അയ്യപ്പൻ അയ്യരെ സസ്പെൻഡ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
