സ്ത്രീയായതുകൊണ്ട് മാത്രം എൽപിജി റീഫില്ലിംഗ് പ്ലാന്റിലെ ജോലി നിഷേധിച്ച സംഭവത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (ഐഒസി) സുപ്രീം കോടതിയുടെ ശക്തമായ പ്രഹരം.
പരാതിക്കാരിയായ സ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. സ്ത്രീയായതുകൊണ്ട് മാത്രം ജോലി നിഷേധിക്കുന്നത് അവരുടെ അഭിമാനത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് കോടതി നീരീക്ഷിച്ചു.
വീടുകളിൽ ദിവസേന എൽപിജി സിലിണ്ടറുകൾ ഉയർത്തുകയും മാറ്റുകയും ചെയ്യുന്നവരാണ് സ്ത്രീകൾ. അങ്ങനെയിരിക്കെ സിലിണ്ടർ ഉയർത്തുന്ന ജോലി ചെയ്യാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് പറയുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരിക്ക് നിലവിൽ വിരമിക്കൽ പ്രായമായതിനാൽ ജോലി നൽകുന്നതിന് പകരം ഒറ്റത്തവണ നഷ്ടപരിഹാരമായി 12 ലക്ഷം രൂപ നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
പഞ്ചാബിലെ ഗുഡാ ഗ്രാമവാസിയായ പരാതിക്കാരിയെ പ്രാദേശിക സമിതിയുടെ ശുപാർശ പ്രകാരം ഐഒസി പ്ലാന്റിലേക്ക് നിയമിക്കാൻ തിരഞ്ഞെടുത്തിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന 43 പേർക്ക് നിയമനം നൽകിയപ്പോഴും സ്ത്രീയാണെന്ന കാരണം പറഞ്ഞ് ഇവർക്ക് ജോലി നിഷേധിക്കുകയായിരുന്നു.
വിചാരണക്കോടതി ഇവർക്ക് അനുകൂലമായി വിധിച്ചെങ്കിലും അപ്പീൽ കോടതിയും 2025 ഒക്ടോബറിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഈ വിധി റദ്ദാക്കി. ഇതിനെതിരെ നൽകിയ ഹർജിയിലാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
