ഡൽഹി : രാജ്യത്ത് ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടികളും പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
സമയബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടത് പൗരന്റെ കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പാർലമെന്റ് പാസാക്കിയ ബില്ലിൽ അടുത്തിടെയാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.
പുതിയ നിയമപ്രകാരം 21 ദിവസത്തിനുള്ളിൽ സൗജന്യമായി ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാം. 21 മുതൽ 30 ദിവസം വരെയുള്ള വൈകലുകൾക്ക് നിശ്ചിത ഫീസ് അടച്ച് രജിസ്ട്രാർ വഴി രജിസ്ട്രേഷൻ നടത്താം.
എന്നാൽ ഒരു മാസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദ്ദേശിക്കുന്ന അധികാരിയുടെയോ പ്രത്യേക അനുമതിയും പിഴയും ആവശ്യമാണ്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയോ അനുമതി വേണം.
രണ്ട് വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാക്കിയിട്ടുണ്ട്. സ്കൂൾ പ്രവേശനം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങി എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പ്രായവും ജനന സ്ഥലവും തെളിയിക്കാനുള്ള ഏക ഔദ്യോഗിക രേഖയായി ഇനി ജനന സർട്ടിഫിക്കറ്റ് മാറും. ഇതിനൊപ്പം എല്ലാ സർട്ടിഫിക്കറ്റുകളും പൂർണ്ണമായും ഡിജിറ്റലാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
