ന്യൂഡല്‍ഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. 2020 ജനുവരി മുതല്‍ നിലനിന്നിരുന്ന സീറോ-മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) അവസാനിച്ചതോടെ, അധിക ബാധ്യത ഒഴിവാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പകരം വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങുമെന്നാണ് വ്യാപാരി സംഘടനകളുടെ മുന്നറിയിപ്പ്.
ഡല്‍ഹിയിലെ കമലാ നഗര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ ഇതിനോടകം തന്നെ കച്ചവടക്കാരോട് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കുറഞ്ഞ ലാഭ വിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്ക് പുതിയ നിരക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ന്യൂഡല്‍ഹി ട്രേഡേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. നിലവില്‍ നല്‍കുന്ന ജിഎസ്ടിക്കും മറ്റ് ഇടപാട് നിരക്കുകള്‍ക്കും പുറമെ യുപിഐ ചാര്‍ജ് കൂടി വരുന്നത് ഇരട്ടി പ്രഹരമാണെന്നാണ് ഖാന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ നിലപാട്.
നിലവിലുള്ള ചെറിയ ശതമാനം നിരക്ക് ഭാവിയില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വ്യാപാരികള്‍ തുടക്കത്തില്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനമുള്ള 96 ശതമാനം വരുന്ന ചെറുകിട വ്യാപാരികളെ പുതിയ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വലിയ തുകയുടെ ഇടപാടുകള്‍ നടക്കുമ്പോള്‍ ഇത് ബാധ്യതയാകുമെന്ന് അവര്‍ ഭയപ്പെടുന്നു. വലിയ തുക കൈമാറ്റം ചെയ്യുന്ന മൊത്ത വ്യാപാരികള്‍ ഇതിനകം തന്നെ ചെക്കുകളിലേക്കോ മറ്റ് ബാങ്കിംഗ് രീതികളിലേക്കോ മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
പുതിയ ചാര്‍ജ് ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കാന്‍ കഴിയില്ലെങ്കിലും വ്യാപാരികളുടെ ലാഭം കുറയുന്നത് പരോക്ഷമായി സാധനങ്ങളുടെ വില വര്‍ധനവിന് കാരണമാകുമെന്ന ആശങ്ക ജനങ്ങള്‍ക്കുമുണ്ട്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ ഈ മാറ്റം ഇടയാക്കുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
