ഛത്തീസ്ഗഢിലെ ജിറാം ഘാട്ടിയിൽ 29 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ മാവോവാദി ആക്രമണ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പ്രതികൾക്ക് വധശിക്ഷ വിധിച്ചു.
ജഗ്ദൽപൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി ജഡ്ജ് അഭയ് സിങ് രജ്പുതാണ് ശിക്ഷ വിധിച്ചത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതൃത്വത്തെയാകെ ഇല്ലാതാക്കിയ ഈ വൻ മാവോവാദി ആക്രമണം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 120-ബി (ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകൾക്കൊപ്പം യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെയുള്ള 24 കുറ്റങ്ങളിൽ ഏഴെണ്ണത്തിലാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
കേസിൽ 101 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും നിരവധി രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. വിചാരണയ്ക്കിടെ ഒരു പ്രതി മരണപ്പെടുകയും, കുറ്റപത്രത്തിലുള്ള മറ്റ് 28 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കൂവെന്നും അതുവരെ പ്രതികൾ സെൻട്രൽ ജയിലിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.
2013 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്തർ ജില്ലയിലെ ജിറാം ഘാട്ടിയിൽ വെച്ച് 'പരിവർത്തൻ റാലി' കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല, ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ നന്ദകുമാർ പട്ടേൽ, സൽവ ജൂടും സ്ഥാപകൻ മഹേന്ദ്ര കർമ്മ തുടങ്ങി നിരവധി പ്രമുഖ നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അന്ന് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
