ഡൽഹി: റൈഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ ശ്രമിച്ചതിന് പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയുടെ മാതൃ കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). റാപ്പിഡോ പ്രവർത്തിപ്പിക്കുന്ന 'റോപ്പൻ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്കെതിരെയാണ് നടപടി.
റൈഡ് ബുക്ക് ചെയ്യുന്ന സമയത്ത് 'അധികം തുക നൽകിയാൽ ഡ്രൈവറെ വേഗത്തിൽ ലഭിക്കും' എന്നും 'നിലവിലെ തുകയ്ക്ക് ക്യാപ്റ്റൻമാർ ഓട്ടം സ്വീകരിക്കുന്നില്ല' എന്ന തരത്തിലുമുള്ള സന്ദേശങ്ങൾ ആപ്പിൽ കാണിച്ച് ഉപഭോക്താക്കളെ കൂടുതൽ തുക നൽകാൻ നിർബന്ധിതരാക്കുന്നതായി സി.സി.പി.എ കണ്ടെത്തി.
തുടക്കത്തിൽ കുറഞ്ഞ തുക കാണിക്കുകയും പിന്നീട് കൂടുതൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഈ രീതി ഉപഭോക്താക്കളിൽ ഭയവും ധൃതിയും ഉണ്ടാക്കുന്ന 'കൺഫേം ഷെയ്മിംഗ്' എന്ന ഡാർക്ക് പാറ്റേണിന്റെ ഭാഗമാണെന്ന് കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി നിധി ഖാരെയും കമ്മീഷണർ അനുപം മിശ്രയും വ്യക്തമാക്കി.
ഇതിനുപുറമേ, യാത്രക്കാർക്ക് തുക നിശ്ചയിക്കാനായി നൽകിയിട്ടുള്ള 'സെറ്റ് യുവർ പ്രൈസ്' സ്ലൈഡറിൽ കളർ കോഡിംഗ് നൽകി കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന 'ഇന്റർഫേസ് ഇന്റർഫെറൻസ്' തട്ടിപ്പും റാപ്പിഡോ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുക വർദ്ധിപ്പിക്കുമ്പോൾ പച്ച നിറത്തിലും കുറയ്ക്കുമ്പോൾ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലും സൂചന നൽകുന്ന രീതിയാണ് ആപ്പിൽ ഉപയോഗിച്ചിരുന്നത്.
സേവനം ലഭിച്ച ശേഷം ഉപഭോക്താവ് സ്വമേധയാ നൽകേണ്ട 'ടിപ്പ്' റൈഡ് ബുക്കിംഗിന് മുൻപ് തന്നെ നിർബന്ധിത വ്യവസ്ഥയായി അവതരിപ്പിക്കുന്നത് 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ആരോപണങ്ങളെല്ലാം റാപ്പിഡോ നിഷേധിച്ചു. ടിപ്പ് നൽകുന്നത് പൂർണ്ണമായും ഉപഭോക്താവിന്റെ ഇഷ്ടമാണെന്നും ഇത് ഡ്രൈവറെ കണ്ടെത്തുന്ന സംവിധാനത്തെ ബാധിക്കാറില്ലെന്നുമാണ് കമ്പനിയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
