ന്യൂഡല്‍ഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭ്യത തടസ്സപ്പെട്ടത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുവെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
സ്റ്റാന്റിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങള്‍ മുഖേന ഫയല്‍ ചെയ്ത അപേക്ഷയില്‍, കരാര്‍ റദ്ദാക്കപ്പെട്ടതുമൂലം ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 748.20 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നും വ്യക്തമാക്കുന്നു.
2014-ലാണ് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി മൂന്ന് കമ്പനികളുമായി കേരളം കരാറൊപ്പിട്ടത്. ജാബുവ പവര്‍, ജിന്‍ഡല്‍ പവര്‍, ജിന്‍ഡല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ എന്നീ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2016 മുതല്‍ വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മെയില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇതിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് 2003-ലെ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം സര്‍ക്കാരുണ്ടാക്കിയ ഇടപെടലില്‍ കമ്മിഷന്‍ കരാറുകള്‍ പുനസ്ഥാപിച്ചെങ്കിലും, കമ്പനികള്‍ നല്‍കിയ അപ്പീലില്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു.
ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും മാസങ്ങളായി തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ കനത്ത പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് വിഷയം അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് കേരളത്തിന്റെ പുതിയ അപേക്ഷയിലെ പ്രധാന ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
