രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ആകെയുള്ള 10,244 വാർഡുകളിൽ 10,235 ഇടങ്ങളിലെ ഫലം പുറത്തുവന്നപ്പോൾ ബിജെപി 4,179 വാർഡുകളിലും പ്രതിപക്ഷമായ കോൺഗ്രസ് 3,614 വാർഡുകളിലും വിജയിച്ചു. അതേസമയം 2,273 വാർഡുകൾ പിടിച്ചെടുത്ത സ്വതന്ത്ര സ്ഥാനാർത്ഥികളുടെ മുന്നേറ്റം പ്രധാന മുന്നണികൾക്ക് വലിയ വെല്ലുവിളിയാകുകയും പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണസമിതി രൂപീകരണത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപറേഷനുകളിൽ ജയ്പൂർ, ഭിൽവാര, കോട്ട, ഉദയ്പൂർ എന്നീ നാല് ഇടങ്ങളിൽ ബിജെപി ഭരണം ഉറപ്പിച്ചപ്പോൾ അൽവാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എന്നാൽ ബിക്കാനീർ, അജ്മീർ കോർപറേഷനുകളിൽ 36 വർഷം നീണ്ടുനിന്ന ബിജെപി ഭരണത്തിന് കോൺഗ്രസ് വിരാമമിട്ടു. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയിൽ വിജയിച്ച് സിപിഎം ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ചെടുത്തു. 47 മുനിസിപ്പൽ കൗൺസിലുകളിൽ 11 ഇടത്ത് ബിജെപിയും 6 ഇടത്ത് കോൺഗ്രസും വിജയിച്ചപ്പോൾ ഫത്തേപൂരിൽ കോൺഗ്രസും സ്വതന്ത്രരും ഒപ്പത്തിനൊപ്പമെത്തി.
മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് മൂന്ന് വർഷം തികയാൻ ഇരിക്കെ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മേൽക്കൈ നേടാനായെങ്കിലും പകുതിയിലധികം വാർഡുകളിൽ വിജയിക്കാനാകാത്തത് തിരിച്ചടിയായി. ഭജൻ ലാൽ ശർമ്മയുടെ സ്വന്തം മണ്ഡലമായ ഭരത്പൂരിൽ ബിജെപി 20 വാർഡുകളിൽ ഒതുങ്ങിയപ്പോൾ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രങ്ങളായ ഝൽവാറിലും ബാരനിലും നാല് പതിറ്റാണ്ടിന് ശേഷം ബിജെപിക്ക് ഭരണം നഷ്ടമായി.
ഝൽവാറിൽ കോൺഗ്രസും ബാരനിൽ ആം ആദ്മി പാർട്ടിയുമാണ് മുന്നേറ്റം നടത്തിയത്. സച്ചിൻ പൈലറ്റിന്റെ ജന്മനാട്ടിൽ കോൺഗ്രസ് മേൽക്കൈ നേടിയപ്പോൾ അശോക് ഗെഹ്‌ലോട്ടിന്റെ ശക്തികേന്ദ്രമായ ജോധ്പൂരിൽ പാർട്ടിക്ക് തിരിച്ചടിയേറ്റു.
അതേസമയം ജയ്പൂർ, ജോധ്പൂർ, കോട്ട, സുകേത് എന്നിവിടങ്ങളിലെ 10 പോളിങ് സ്റ്റേഷനുകളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 16-ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം സെപ്റ്റംബർ 17-ന് വോട്ടെണ്ണൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
