ന്യൂഡല്‍ഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍ വാഹന നിയമം രാജ്യത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിയമം പേരിന് മാത്രം നടപ്പാക്കേണ്ട ഒന്നല്ലെന്നും ജീവന്‍ രക്ഷിക്കാനുള്ള പ്രധാന സംവിധാനമാണെന്നും കോടതി നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് അപകട മരണങ്ങള്‍ ഉയരാന്‍ കാരണമെന്ന് വ്യക്തമാക്കിയ കോടതി, ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവ് നല്‍കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സീറ്റ് ബെല്‍റ്റ് ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട്, ലംഘനങ്ങള്‍ക്കെതിരെ ചുമത്തിയ പിഴയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വേണം സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കാന്‍. മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. വില്‍സ് മാത്യു കോടതിയില്‍ ഹാജരായി.
2005 മുതല്‍ നിലവിലുള്ള നിയമമായിരുന്നിട്ടും പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം കേവലം അഞ്ച് ശതമാനം മാത്രമാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കൂടാതെ 2024 ല്‍ നടന്ന വാഹനാപകട മരണങ്ങളില്‍ 80 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുകൊണ്ടുണ്ടായതാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കേണ്ട അധികാരികള്‍ക്ക് കണ്ണടച്ചിരിക്കാനാവില്ലെന്നും നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
