കൊച്ചി: സി.എം.ആര്‍.എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്‌തേക്കും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കാനുള്ള അനുമതിക്കായി കൊച്ചി ഇ.ഡി ഓഫീസ് വൈകാതെ ഇ.ഡി ഡയറക്ടറെ സമീപിക്കുമെന്നാണ് വിവരം.
സി.എം.ആര്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ കെ.എസ് സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകള്‍ ചുരുക്കപ്പ പേരില്‍ രേഖപ്പെടുത്തിയ പുസ്തകം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, ഈ കോഡ് പേരുകള്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടേതാണെന്ന് സുരേഷ് കുമാര്‍ മൊഴി നല്‍കി. ആര്‍.സി എന്നത് രമേശ് ചെന്നിത്തലയെയും, കെ.കെ എന്നത് പി.കെ കുഞ്ഞാലിക്കുട്ടിയെയും, പി.വി എന്നത് പിണറായി വിജയനെയും, ഒ.സി എന്നത് ഉമ്മന്‍ ചാണ്ടിയെയും, ഐ.കെ എന്നത് വി.കെ ഇബ്രാഹിംകുഞ്ഞിനെയും സൂചിപ്പിക്കുന്നതാണെന്നാണ് മൊഴിയില്‍ വ്യക്തമാക്കിയത്.
സി.എം.ആര്‍.എല്‍ സ്ഥാപക എം.ഡി എസ്.എന്‍ ശശിധരന്‍ കര്‍ത്തയുടെ നിര്‍ദേശ പ്രകാരം പണം നല്‍കിയത് നേതാക്കള്‍ നേരിട്ടല്ലെന്നും അവരുടെ പ്രതിനിധികള്‍ വഴിയാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും അന്തരിച്ചതിനാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാവില്ല.
അതേസമയം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ലഭിച്ച സമാനമായ ശുപാര്‍ശകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം അനുകൂലമായാലും കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന വാദമുയര്‍ത്തി കേസെടുക്കാതിരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
