ഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ഇന്ധനവില ഉയര്‍ത്തുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഐഎംഎഫ് സമ്മേളനത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നതും ഇന്ധന ഉപയോഗവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണറുടെ ഈ പ്രസ്താവന ശ്രദ്ധ നേടുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മാത്രം എണ്ണക്കമ്പനികള്‍ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായും ആകെ ബാധ്യത രണ്ട് ലക്ഷം കോടി രൂപ കടന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് ഇതുവരെ കമ്പനികള്‍ നഷ്ടം സഹിച്ചതെങ്കിലും ഇത് എത്രകാലം തുടരാനാകുമെന്നത് അനിശ്ചിതമാണെന്നും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 106 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 101.72 ഡോളറായും ഉയര്‍ന്നിട്ടുണ്ട്.
ഇത്രയും വലിയ വര്‍ധനവുണ്ടായിട്ടും ഇന്ത്യയില്‍ ഇപ്പോഴും പെട്രോളിന് ശരാശരി 94.74 രൂപയും ഡീസലിന് 87.81 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും ആഭ്യന്തര വിപണിയിലെ വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാന്‍ ഇന്ധനവില വര്‍ധനവ് അനിവാര്യമാകാമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
