ധര്‍മശാല/ബെയ്ജിംഗ്: മുന്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന യുഎസ് നിയമനിര്‍മ്മാതാക്കള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായും ഇന്ത്യയിലെ ടിബറ്റന്‍ പ്രവാസ സര്‍ക്കാരുമായും കൂടിക്കാഴ്ച നടത്തിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ചൈന.
യുഎസ് കോണ്‍ഗ്രസ് അംഗം മൈക്കല്‍ മക്കോളിന്റെയും പെലോസിയുടെയും നേതൃത്വത്തിലുള്ള യുഎസ് നിയമനിര്‍മ്മാതാക്കളുടെ ഉഭയകക്ഷി സംഘം 88 കാരനായ ബുദ്ധമത ആത്മീയ നേതാവിനെ ധര്‍മ്മശാലയിലെത്തിയാണ് കണ്ടത്.
'ലോകം മുഴുവനും, നമ്മള്‍ ഒരേ മനുഷ്യരാണ്, നമുക്കെല്ലാവര്‍ക്കും ഒരേ അവകാശമുണ്ട് - ഈ ലോകം മനുഷ്യരാശിയുടേതാണ്,' ദലൈലാമ പ്രതിനിധികളോട് പറഞ്ഞു.
ടിബറ്റ് തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന, 'ബാഹ്യ ഇടപെടലുകളെ' അപലപിക്കുകയും ടിബറ്റിലെ വിഷയങ്ങള്‍ 'പൂര്‍ണ്ണമായും ചൈനയുടെ ആഭ്യന്തരകാര്യങ്ങള്‍' ആണെന്നും പറഞ്ഞു.
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത് ഒരു ബഹുമതിയും അനുഗ്രഹവുമാണെന്ന് പെലോസി ടിബറ്റന്‍ ജനതയോട് പറഞ്ഞു. ടിബറ്റ് പ്രവാസ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടിബറ്റ് ടിവി പ്രസംഗം സംപ്രേഷണം ചെയ്തു.
2010 മുതല്‍ മരവിപ്പിക്കപ്പെട്ടിരുന്ന, ടിബറ്റന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നതിനുള്ള യുഎസ് കോണ്‍ഗ്രസ് ബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം.
ടിബറ്റിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തില്‍ ഞങ്ങളുടെ ചിന്തയിലും ധാരണയിലും വ്യക്തതയുണ്ടെന്ന് ചൈനീസ് സര്‍ക്കാരിനുള്ള സന്ദേശമാണ് ഈ ബില്ലെന്ന് പെലോസി പറഞ്ഞു. ബില്ലില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് പെലോസി പറഞ്ഞു.
ന്യൂഡെല്‍ഹിയിലെ ചൈനയുടെ എംബസിയും യുഎസ് നേതൃത്വം ദലൈലാമയുമായി നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ചു, ദലൈലാമ 'ശുദ്ധനായ ഒരു മതവ്യക്തിത്വമല്ല, മറിച്ച് മതത്തിന്റെ മറവില്‍ ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസിയാണ്' എന്ന് ചൈനീസ് എംബസി ആരോപിച്ചു.
ചൈന ടിബറ്റില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് 23 ാം വയസിലാണ് ദലൈലാമയും മറ്റ് ടിബറ്റന്‍ പൗരന്‍മാരും ഇന്ത്യയിലേക്ക് രക്ഷപെട്ടത്. 1,30,000 ടിബറ്റ് പൗരന്‍മാരാണ് ഇന്ത്യയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥികളായി കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്