കസാന്‍: ഭീകരതയ്ക്കെതിരെ പോരാടുന്നതിന് എല്ലാ ബ്രിക്‌സ് അംഗങ്ങളുടെയും ഏകമനസ്സോടെയുള്ള ഉറച്ച പിന്തുണ ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരവാദ വിഷയത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും റഷ്യയിലെ കസാനില്‍ 16-ാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ മോദി മുന്നറിയിപ്പ് നല്‍കി.
'ഭീകരവാദത്തെയും ഭീകരവാദ ധനസഹായത്തെയും ചെറുക്കുന്നതിന്, നമ്മള്‍ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ ഇരട്ടത്താപ്പിന് ഇടമില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ മതതീവ്രവാദ പ്രചാരണം തടയാന്‍ നാം സജീവമായി നടപടികള്‍ സ്വീകരിക്കണം. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്,' റഷ്യന്‍ പ്രസിഡന്റും ആതിഥേയനുമായ വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ബ്രിക്സിന്റെ മറ്റ് ഉന്നത നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകരരെ വിലക്കുന്നതിനും എക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയിലെ നിരവധി നിര്‍ദ്ദേശങ്ങള്‍ ചൈന മുമ്പ് തടഞ്ഞതിനാല്‍ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തെ പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. ഇന്ത്യ നയതന്ത്രത്തെയും സംഭാഷണത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധത്തെയല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, സൈബര്‍ ഭീഷണികള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പണപ്പെരുപ്പം തടയുന്നതും ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയും ആരോഗ്യ സുരക്ഷയും ജലസുരക്ഷയും ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങള്‍ക്കായി കൂട്ടായി ശബ്ദമുയര്‍ത്താന്‍ അദ്ദേഹം ബ്രിക്‌സ് പങ്കാളികളോട് ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്