ദുബായ്/ജറുസലേം: ഇറാന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം. ഇസ്രായേലിനെതിരെ ടെഹ്‌റാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കി തുടങ്ങിയെന്ന് ഐഡിഎഫ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഇറാനെതിരായ ആക്രമണം ആരംഭിച്ചത്.
അതേസമയം ഒക്ടോബര്‍ 1-ന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക്-മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി നല്‍കുമെന്ന ആശങ്ക മിഡില്‍ ഈസ്റ്റിനുണ്ട്. ഏകദേശം 200 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടിരുന്നു. ആറ് മാസത്തിനിടെ ഇസ്രായേലിന് നേരെ ഇറാന്‍ നടത്തുന്ന രണ്ടാമത്തെ നേരിട്ടുള്ള ആക്രമണമാണമായിരുന്നു ഇത്.
'ഇറാന്‍ ഭരണകൂടം ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി - ഇപ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുകയാണ്.'- ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ മണ്ണില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശവും കടമയുമുണ്ടെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തലസ്ഥാനമായ ടെഹ്‌റാന് ചുറ്റും ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ സ്റ്റേറ്റ് ടിവി പറഞ്ഞു. സമീപ നഗരമായ കരാജിലും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക മാധ്യമങ്ങളും വ്യക്തമാക്കി.
ആക്രമണം നടത്തുന്നതിനെതിരെ ഇറാന്‍ അധികൃതര്‍ ഇസ്രായേലിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെതിരായ ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും വ്യക്തമാക്കി. ഇറാനിലെ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും ഓപ്പറേഷനില്‍ പങ്കെടുത്തിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേല്‍ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ടാര്‍ഗെറ്റഡ് സ്‌ട്രൈക്കുകള്‍ നടത്തുന്നത് എന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സീന്‍ സാവെറ്റ് പറഞ്ഞു. ഇസ്രായേലിന്റെ പ്രതികാര നടപടി കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാക്കരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
ഇസ്രായേലിനെ ദ്രോഹിക്കാന്‍ ശ്രമിച്ചതിന് ശത്രുക്കള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് ഈ ആഴ്ച ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഗാസയിലെ പാലസ്തീന്‍ തീവ്രവാദികളായ ഹമാസിനും ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കുമെതിരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്