വാഷിംഗ്ടൺ: എഡ്യു-ടെക് സ്ഥാപനമായ ബൈജൂസിന് യുഎസ് കോടതിയിൽ തിരിച്ചടി. ബൈജൂസിൻ്റെ ബാങ്ക് അക്കൗണ്ടിലുള്ള 533 ദശലക്ഷം ഡോളർ (4440 കോടി രൂപ) മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്.
ടെക് കമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്. ബൈജൂസ് അമേരിക്കൻ നിക്ഷേപ സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന പണമാണിത്.
ബൈജൂസ് നൽകാനുള്ള പണത്തിൻ്റെ മേൽ നിയന്ത്രണം ആവശ്യപ്പെട്ട് കടം നൽകിയവർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. പണം ഫെഡറൽ കോടതിയുടെ നിയന്ത്രണത്തിലാക്കണമെന്നായിരുന്നു വായ്പാ ദായകരുടെ ആവശ്യം.
കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും ബൈജു രവീന്ദ്രന്‍റെ സഹോദരനുമായ റിജു രവീന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ് ജഡ്ജി ഡോർസിയുടെ ഉത്തരവ്. പണം എവിടെയാണെന്ന് റിജു വെളിപ്പെടുത്തിയില്ല. തുടർന്നാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഈ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് ജഡ്ജി പ്രതികരിച്ചു.
വില്യം സി മോർട്ടൻ സ്ഥാപകനായ അമേരിക്കൻ ഹെഡ്ജ് ഫണ്ടായ കാം ഷാഫ്റ്റ് കാപ്പിറ്റലിലേക്കാണ് 533 മില്യൺ ഡോളർ മാറ്റിയത്. ഇവിടെ നിന്നും മറ്റെവിടേക്കോ മാറ്റി. ഈ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് വില്യം സി മോർട്ടനെ അറസ്റ്റ് ചെയ്യാൻ ജഡ്ജി ഡോർസി ഉത്തരവിട്ടു.
വില്യം സി മോർട്ടനെ കണ്ടെത്തിയാൽ കോടതിയലക്ഷ്യ കുറ്റം ചുമത്തി ജയിലിലടക്കാൻ കോടതി ഉത്തരവിട്ടു. കാംഷാഫ്റ്റ് ക്യാപിറ്റൽ ഫണ്ടിൽ നിക്ഷേപിച്ച പണത്തിൻ്റെ വിശദാംശങ്ങൾ നൽകുന്നതുവരെ എല്ലാ ദിവസവും 10,000 ഡോളർ പിഴയൊടുക്കാനും മോർട്ടനോട് കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്