ന്യൂഡല്‍ഹി: 2024 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. ദക്ഷിണേഷ്യയിലെ മൊത്തത്തിലുള്ള വളര്‍ച്ചയിലും വലിയ മാറ്റമാണുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2024 ല്‍ ആറ് ശതമാനം വളര്‍ച്ചയാണ് സൗത്ത് ഏഷ്യയില്‍ പ്രവചിക്കുന്നത്. ഇന്ത്യയിലെ പുരോഗതി ഇതിനായി വലിയ സംഭാവനകള്‍ നല്‍കുമെന്നും പാകിസ്ഥാനും ശ്രീലങ്കയും മോശം സാമ്പത്തിക നിലയില്‍ നിന്ന് മെച്ചപ്പെട്ട് വരുമെന്നും ലോകബാങ്ക് വിലയിരുത്തി.
വരുന്ന രണ്ട് വര്‍ഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലയെന്ന നേട്ടം സൗത്ത് ഏഷ്യ തന്നെ കരസ്ഥമാക്കും. 2025ല്‍ 6.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ് 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ലോക ബാങ്കിന്റെ കണക്കുകൂട്ടല്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയില്‍ 2.3 ശതമാനം വളര്‍ച്ചയും ലോകബാങ്ക് പ്രതീക്ഷിക്കുന്നു.
സമാനമായി ശ്രീലങ്കയില്‍ 2.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയേക്കാമെന്നാണ് പ്രവചനം. വിനോദസഞ്ചാര മേഖലയിലെ കുതിപ്പ് ദ്വീപ് രാഷ്ട്രത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായകരമാകുമെന്നും അതുവഴി വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്താന്‍ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നുമാണ് വിലയിരുത്തല്‍. വളര്‍ച്ചാനിരക്കില്‍ ശക്തമായ വളര്‍ച്ചയുണ്ടാകുന്നതിന് സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നയങ്ങള്‍ രൂപീകരിക്കണമെന്നും തൊഴില്‍സാധ്യതകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍ അഭിപ്രായപ്പെട്ടു.
വളര്‍ന്നുവരുന്ന മറ്റ് വിപണികളെയും സാമ്പത്തിക മേഖലകളെയും പോലെ രാജ്യത്തെ വര്‍ക്കിങ് ഏജ് പോപ്പുലേഷന് സ്ഥിരമായി ജോലി ചെയ്യാന്‍ കഴിഞ്ഞാല്‍ മൊത്തത്തിലുള്ള ഉത്പാദനം 16 ശതമാനം കൂടുതലാകുമെന്നും ലോകബാങ്ക് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്