ഏറ്റവും പുതിയതായി പുറത്ത് വന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് സമൂഹ മാധ്യമങ്ങള്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. അതു മറ്റൊന്നുമല്ല, സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പത്തില്‍ ഒന്‍പത് പേരും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഗവേഷണ റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് അമേരിക്കയും ഇന്ത്യയും. എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ഇന്റര്‍നെറ്റ്. അതുപോലെ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും അധികം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ ഏതൊരൊള്‍ക്കും സൈബര്‍ കുറ്റകൃത്യം ചെയ്യാനാകും. ഒരിക്കലും പിടിക്കപ്പെടില്ല എന്ന ചിന്തയാണ് സൈബര്‍ അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇന്ത്യയിലും യുഎസിലും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന 10 പേരില്‍ 9 പേരും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 94 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായിട്ടുണ്ടെന്ന് സമ്മതിച്ചു. ആറ് ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ ഒരിക്കലും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞത്.
യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി 313 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. വിദ്യാസമ്പന്നരും വിവാഹിതരായവരുമാണ് കുറ്റകൃത്യം നടത്തുന്നവരില്‍ ഏറെയും. സ്ത്രീയും പുരുഷനും ഒരുപോലെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു വ്യക്തിയുടെ സ്വഭാവ സവിഷേതകളാണ് കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത് എന്നാണ്. അതുപോല തന്നെ ഉയര്‍ന്ന വിദ്യാഭ്യസ യോഗ്യതയുള്ളവരാണ് സൈബര്‍ കുറ്റകൃത്യം നടത്തുന്നവരുടെ എണ്ണത്തില്‍ മുന്നില്‍.
ഇരകള്‍ കൂടുതലും പുരുഷന്‍മാര്‍:
കൗതുകകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സൈബര്‍ അതിക്രമങ്ങള്‍ നേരിടുന്നത് എന്നാണ്. 23നും 30നും ഇടയിലുള്ള പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ സൈബര്‍ അതിക്രമങ്ങള്‍ നേരിടുന്നതെന്ന് ആര്‍എംഐടിയിലെ പ്രമുഖ ഗവേഷകന്‍ ഡോ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. വിദ്യാസമ്പന്നരും സാഡിസ്റ്റുകളും വിവാഹിതരുമായ പുരുഷന്മാര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഏറ്റവും സാധ്യതയുള്ളവരാണെന്നും പഠനത്തില്‍ പറയുന്നു.
ഇരു രാജ്യത്തെയും ആളുകളുടെ ഓണ്‍ലൈന്‍ ഇടപെടല്‍ സമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നീ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തിയത്.
സൈബര്‍ ബുള്ളിയിങ്:
ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവ ഭീഷണിപ്പെടുത്തലുകള്‍, അപമാനിക്കല്‍, കളിയാക്കലുകള്‍ എല്ലാം സൈബര്‍ ബുള്ളിയിങാണ്. പകയും ഈഗോയും ലൈംഗിക അതിക്രമവുമെല്ലാം സൈബര്‍ ബുള്ളിയിങില്‍ ഉള്‍പ്പെടും. ഏത് ഇലക്ട്രോണിക് മാധ്യമവും ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും സൈബര്‍ ബുള്ളിയിങിന്റെ പരിധിയിലാണ് വരുന്നത്.
സൈബര്‍ സ്റ്റോക്കിങ്് (Cyber Stalking): ഒരാളുടെ സ്വകാര്യതയിലേക്കുള്ള മറ്റൊരാളുടെ കടന്നുകയറ്റമാണ് സൈബര്‍ സ്റ്റോക്കിങ്.
വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍: മറ്റുള്ളവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ എടുക്കുന്നതും എഡിറ്റ് ചെയ്ത് മോശം രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണിത്. വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകള്‍ വഴിയാവും ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1