ന്യൂഡല്‍ഹി: പെണ്‍വീട്ടുകാര്‍ നല്‍കുന്ന സ്ത്രീധനത്തില്‍ ഭര്‍ത്താവിന് അവകാശങ്ങളില്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി ഘട്ടത്തില്‍ ഭാര്യയുടെ സ്ത്രീധനം ഉപയോഗിക്കാമെങ്കിലും അത് തിരിച്ചുകൊടുക്കാന്‍ ധാര്‍മികമായ ബാധ്യത ഭര്‍ത്താവിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചു കൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
വിവാഹത്തിന് മുമ്പോ വിവാഹ സമയത്തോ അതിന് ശേഷമോ പെണ്‍വീട്ടുകാര്‍ അവള്‍ക്ക് നല്‍കുന്ന വസ്തുക്കളെ സ്ത്രീധനം എന്ന് പറയാം. അതിന്റെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. അതവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭര്‍ത്താവിന് സ്ത്രീധന വസ്തുക്കളില്‍ ഒരു നിയന്ത്രണവുമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
2009-ല്‍ വിവാഹ സമയത്ത് 89 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയത് ഭര്‍ത്തൃവീട്ടുകാര്‍ നഷ്ടപ്പെടുത്തിയെന്നായിരുന്നു പരാതി. വിവാഹത്തിന് ശേഷം ഭാര്യാ പിതാവ് രണ്ട് ലക്ഷം രൂപയുടെ ചെക്കും ഭര്‍ത്താവിന് നല്‍കി. എന്നാല്‍ ആദ്യരാത്രി തന്നെ ഭര്‍ത്താവ് സ്വര്‍ണാഭരണങ്ങള്‍ സ്വന്തം മാതാവിന് കൈമാറി. സൂക്ഷിച്ചുവെയ്ക്കാന്‍ എന്ന് പറഞ്ഞാണ് സ്വര്‍ണം നല്‍കിയത്. എന്നാല്‍ പിന്നീട് ഭര്‍ത്താവും ഭര്‍ത്തൃമാതാവും അതവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിച്ചു. ഈ സ്വര്‍ണം തിരിച്ചുചോദിച്ച് കുടുംബകോടതിയെ സമീപിച്ചിരുന്നു.
2011-ല്‍ അനുകൂല വിധിയുണ്ടായെങ്കിലും കേരള ഹൈക്കോടതി വിധി മറിച്ചായി. അതോടെ കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്