പുതിയ പാത ഇറാഖില്‍ നിന്ന്; ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

APRIL 24, 2024, 4:20 PM

യൂറോപ്പിലേക്കുള്ള പുതിയ ചരക്ക്-യാത്രാ പാത തെളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ജി 20 യോഗം ഡല്‍ഹിയില്‍ നടന്ന വേളയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കും അവിടെ നിന്ന് ഇസ്രായേലിനെ ബന്ധിപ്പിച്ച് യൂറോപ്പിലേക്കുള്ള പാതയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. എന്നാല്‍ ഇതിന് തടയിടാന്‍ മറ്റൊരു പാത ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഇന്ത്യയുമായി സഹകരിക്കുന്ന യുഎഇയും ഖത്തറും പങ്കാളികളായിട്ടാണ് പുതിയ പാത വരുന്നത്. ഇറാഖുമായി സഹകരിച്ചാകും ഈ പാത. തുര്‍ക്കിയാണ് പ്രധാനമായും ഇതിന് മുന്‍കൈയ്യെടുക്കുന്നത്. ബന്ധപ്പെട്ട കരാറില്‍ കഴിഞ്ഞ ദിവസം തുര്‍ക്കി-ഇറാഖ് നേതാക്കള്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്ന് ആരംഭിക്കുന്ന പാത തുര്‍ക്കിയിലൂടെ അല്ല കടന്നുപോകുക. ഈ സാഹചര്യത്തിലാണ് തുര്‍ക്കി ബദല്‍ പാത ഒരുക്കുന്നത്.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കടല്‍ മാര്‍ഗവും ശേഷം റെയില്‍ മാര്‍ഗം ഇസ്രായേലിലേക്കും അവിടെ നിന്ന് ജലമാര്‍ഗം യൂറോപ്പിലേക്കുമാണ് ഇന്ത്യ-യൂറോപ്പ് പാത വരുന്നത്. അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സഹകരണത്തോടെയാണ് ഈ പാത. എന്നാല്‍ ഇസ്രായേലിനും നേട്ടമുണ്ടാകുന്ന ഈ പാതയോട് ജിസിസിയിലെ ചില രാജ്യങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് തുര്‍ക്കിയുടെ നീക്കം.

നാറ്റോ സൈനിക സഖ്യത്തില്‍ അംഗമാണ് തുര്‍ക്കി. യൂറോപ്പിലും സമീപ മേഖലയിലും അതിവേഗം വളരുന്ന രാജ്യം എന്ന ഖ്യാതിയും തുര്‍ക്കിക്കുണ്ട്. മേഖലയിലെ വലിയ സൈനിക-സാമ്പത്തിക ശക്തി കൂടിയാണ് തുര്‍ക്കി. അമേരിക്കയുടെ ആണവായുധങ്ങളുടെ ഒരുഭാഗം സൂക്ഷിച്ചിരിക്കുന്നത് തുര്‍ക്കിയിലാണ്. ചൈനയുമായും തുര്‍ക്കിക്ക് അടുത്ത ബന്ധമുണ്ട്. ചുരുക്കി പറഞ്ഞാല്‍ പടിഞ്ഞാറുമായും കിഴക്കുമായും അടുത്ത ബന്ധം തുര്‍ക്കി കാത്തുസൂക്ഷിക്കുന്നു.

ഈ സാഹചര്യത്തിലാണ് 12 വര്‍ഷത്തിന് ശേഷം തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ എല്ലാ ഭിന്നതകളും മാറ്റിവച്ച് കഴിഞ്ഞ ദിവസം ഇറാഖിലെത്തിയത്. തുര്‍ക്കിയും ഇറാഖും പല കാര്യങ്ങളിലും ശക്തമായ ഭിന്നതയിലാണ്. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് തുര്‍ക്കി. ഇരുരാജ്യങ്ങളും സുരക്ഷിതമായിരിക്കേണ്ടത് ആവശ്യമാണ് എന്ന് ഉര്‍ദുഗാനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുദാനിയും പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളെ ഇറാഖുമായി ബന്ധിപ്പിക്കുന്നതിനും ഇറാഖിനെ തുര്‍ക്കിയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പാതയാണ് തുര്‍ക്കി വിഭാവനം ചെയ്യുന്നത്. യുഎഇയും ഖത്തറും പാതയുടെ നിര്‍മാണത്തില്‍ ഭാഗമാകും. 1200 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേയും റെയില്‍വേയും ഉള്‍പ്പെടുന്നതാണ് പാത. ഇറാഖില്‍ നിന്ന് തുര്‍ക്കിയിലെത്തുന്ന പാത വഴി യൂറോപ്പിലേക്ക് പോകാന്‍ സാധിക്കും.

26 കരാറുകളാണ് തുര്‍ക്കിയും ഇറാഖും കഴിഞ്ഞ ദിവസം ഒപ്പുവച്ചത്. പുതിയ പാത നിര്‍മാണവും ഇതില്‍പ്പെടും. 1700 കോടി ഡോളര്‍ ചെലവ് വരുന്ന പാത നാല് രാജ്യങ്ങള്‍ ചേരുമ്പോള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. യുഎഇ കമ്പനി എഡി പോര്‍ട്ട്സ് ഗ്രൂപ്പും ഇറാഖിലെ ജനറല്‍ കമ്പനി ഫോര്‍ പോര്‍ട്ട്സും ചേര്‍ന്ന് ബസറയിലെ അല്‍ഫോ ഗ്രാന്റ് പോര്‍ട്ട് വികസിപ്പിക്കാന്‍ തീരുമാനിച്ചതും പാതയുടെ ഭാഗമാണ്. വര്‍ഷത്തില്‍ 400 കോടി ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന ഈ പാത വരുന്നതോടെ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുമെന്നതും നേട്ടമാണ്.

ഇന്ത്യയില്‍ നിന്നുള്ള പാതയും ഗള്‍ഫിലൂടെയാണ് കടന്നുപോകുക. രണ്ട് പാതയും യാഥാര്‍ഥ്യമാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകും. കൂടാതെ ചൈനയില്‍ നിന്ന് പാകിസ്താന്‍ വഴി മറ്റൊരു ചരക്കുപാതയും യൂറോപ്പിലേക്ക് നിര്‍മിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam