ഇറാന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷ സാധ്യതയില്‍ പശ്ചിമേഷ്യയില്‍ അയവൊന്നും വന്നിട്ടില്ല. എന്ന് മാത്രമല്ല ഇന്നലെയോടെ ഇസ്രായേല്‍ ഇറാനുമേല്‍ തിരിച്ചടി നടത്തുകയും ചെയ്തതോടെ രംഗം കൂടുതല്‍ വഷളായിരിക്കുകയാണ്. ഇപ്പോഴിതാ അതിലൊരു വഴിത്തിരിവായി ഇറാഖിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വിവരവും പുറത്തുവന്നിരിക്കുന്നു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലാണ് മധ്യ ഇറാഖിലെ സൈനിക താവളം അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടത്. ഇറാന്‍ അനുകൂല ആശയങ്ങള്‍ പിന്തുടരുന്ന അര്‍ധസൈനിക വിഭാഗം കഴിഞ്ഞിരുന്നതായി കരുതുന്ന ബേസ് ക്യാമ്പാണ് ആക്രമിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് സൈന്യവും വ്യക്തമാക്കിയിരുന്നു.
കാല്‍സോ ബേസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. മുന്‍ ഇറാന്‍ അനുകൂല അര്‍ദ്ധസൈനിക വിഭാഗമായ ഹാഷെദ് അല്‍-ഷാബി ഈ താവളത്തില്‍ നിലയുറപ്പിച്ചിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തത്തെയും സൈനിക ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഇറാഖി സുരക്ഷാ സേനയുടെ ഭാഗമാണ് ഹാഷെദ് അല്‍-ഷാബി. യുദ്ധത്തിന്റെ വക്കിലുള്ള മിഡില്‍ ഈസ്റ്റിലെ രണ്ട് ബദ്ധവൈരികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നിനിടെയാണ് ഏറ്റവും പുതിയ ആക്രമണം നടന്നിരിക്കുന്നത്.
എന്നാല്‍ ഈ ആക്രമണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമല്ല. പശ്ചിമേഷ്യ ആകെ സംഘര്‍ഷ സാധ്യത സൃഷ്ടിക്കുന്ന നിലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഒരു തുറന്ന യുദ്ധത്തിലേക്ക് ഇറാനും ഇസ്രായേലും കടക്കുമോ എന്നാണ് മേഖലയിലുള്ള മറ്റെല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടയിലാണ് ഇറാഖില്‍ ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ വാക്കുകള്‍ നിന്ന് മാറി ആയുധങ്ങളുടെ രൂപമെടുക്കുന്ന കാഴ്ച മിഡില്‍ ഈസ്റ്റ് വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഇറാന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മിസൈല്‍ ആക്രമണം എന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നും ഇപ്പോള്‍ മിസൈല്‍ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും ഇറാന്‍ പറയുന്നു.
തങ്ങളുടെ കുട്ടികളുടെ കളിപ്പാട്ടം പോലെയുള്ള ഡ്രോണുകളാണ് വിക്ഷേപിക്കപ്പെട്ടതെന്നാണ് പരിഹാസ രൂപേണ ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദോല്ലാഹിയാന്‍ പറഞ്ഞത്. എന്നാല്‍ ഇസ്രായേല്‍ ആവട്ടെ കരുതലോടെയാണ് നീങ്ങുന്നത്. പ്രത്യേകിച്ച് തിരിച്ചടിക്കാതിരിക്കാന്‍ ലോക രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1