ആദ്യ കാലത്ത് ബാലറ്റ് പേപ്പര്‍ മാത്രം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നിരുന്നതെങ്കില്‍ ഇന്ന് സാങ്കേതികമായി ഏറെ മുന്നോട്ട് പോയ ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നത്.
മെഷീനിന്റെ സഹായത്തോടെ നടത്തുന്ന തിരഞ്ഞെടുപ്പായതിനാല്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. പലപ്പോഴും മെഷീനിന്റെ തകരാര്‍ അല്ലെങ്കില്‍ മെഷീനില്‍ കൃത്രിമത്വം കാട്ടി തുടങ്ങിയ ആരോപണങ്ങളാണ് വരാറുള്ളതിലേറെയും. നമ്മള്‍ ധാരാളമായി കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രചരണങ്ങളില്‍ സത്യമുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ഇവിഎമ്മിനെ പറ്റിയും അതില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചും പരിശോധിക്കാം.
ഇവിഎം തകരാര്‍
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മോക് പോളിങ് നടത്തിയിരുന്നു. ഇതിനിടെ കാസര്‍കോട് മണ്ഡലത്തില്‍ മോക് പോള്‍ നടത്തിയതില്‍ നാല് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) ബിജെപിക്ക് അധിക വോട്ട് വീണു എന്ന ആരോപണം യുഡിഎഫും എല്‍ഡിഎഫും ഉയര്‍ത്തിയിരുന്നു.
20 മെഷീനുകളാണ് ഒരു സമയം പബ്ലിഷ് ചെയ്തിരുന്നത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുകളുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരിശോധിച്ചപ്പോള്‍ നാല് മെഷീനുകളില്‍ ബിജെപിക്ക് രണ്ട് വോട്ട് ലഭിച്ചതായി കണ്ടു. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ട്ടിയുടെ കണക്കില്‍ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഈ മെഷീനുകള്‍ മാറ്റണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടത്.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍, സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാര്‍ ജില്ലാ കളക്ടര്‍ കെ ഇന്‍ബാശേഖറിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ വാര്‍ത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോട് ഇക്കാര്യം പരിശോധിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
എന്നാല്‍ മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പ്രശ്നം ഉടന്‍ തന്നെ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.
വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുമോ?
ഇവിഎമ്മുകള്‍ ഒരു ബാഹ്യ യൂണിറ്റുമായോ ഒരു സിസ്റ്റവുമായോ ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങളാണ്. അതിനാല്‍ അവയില്‍ കൃത്രിമം നടത്തുന്നതിനുള്ള സാദ്ധ്യത വിദഗ്ദ്ധര്‍ തള്ളിക്കളയുകയാണ്. മൂന്ന് ഘടകങ്ങളാണ് ഇവിഎമ്മുകളില്‍ അടങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയിട്ടുള്ള ബാലറ്റ് യൂണിറ്റ് (ബിയു), വോട്ട് സ്വീകരിച്ച പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റ് (സിയു), വിവിപാറ്റ് എന്നിവയാണ് ആ മൂന്ന് ഘടകങ്ങള്‍. ഇതില്‍ വിവിപാറ്റിനെ ബിയു, സിയു എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ബിയുവില്‍ നിന്ന് നേരിട്ട് ബന്ധമില്ലാത്തതിനാല്‍ സിയുവിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ വിവിപാറ്റ് വഴി വോട്ട് പോകുന്നു. അതിനാല്‍, നമ്മള്‍ ആര്‍ക്കാണ് വോട്ട് രോഖപ്പെടുത്തിയതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്കോ മറ്റുള്ളവര്‍ക്കോ അറിയാന്‍ സാധിക്കില്ല.
മറ്റ് സാധ്യതകള്‍
കണ്‍ട്രോള്‍ യൂണിറ്റിലാണ് നമ്മള്‍ ചെയ്യുന്ന വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. കണ്‍ട്രോള്‍ യൂണിറ്റില്‍ നിര്‍മ്മാണ സമയത്ത് കൃത്രിമം നടത്തുക, അല്ലെങ്കില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കൃത്രിമം നടത്തുക എന്നീ സാദ്ധ്യതകളുണ്ടെങ്കിലും നിലവിലെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തില്‍ അത് ബുദ്ധിമുട്ടാണ്. ബാലറ്റ് യൂണിറ്റിനെ കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന കേബിളില്‍ മാറ്റം വരുത്തുകയാണ് ഒരു സാധ്യത. അതിന് സാധിച്ചാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം. എങ്കിലും മറ്റൊരു പ്രശ്നം ബാക്കിയാണ്.
ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്നത്. ഈ ക്രമം നിശ്ചയിക്കുന്നതാകട്ടെ പോളിംഗിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും. ഒരേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എല്ലാ മണ്ഡലങ്ങളിലും ഒരേ ക്രമ നമ്പറില്‍ വരില്ല. വോട്ടിംഗ് മെഷീനിന്റെ മെമ്മറിയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ പാര്‍ട്ടിയുടെ പേരോ രേഖപ്പെടുത്തപ്പെടുന്നില്ല. കണ്‍ട്രോള്‍ മെഷീനില്‍ വോട്ട് പതിയുന്നത് ക്രമനമ്പറിനനുസരിച്ചാണ്. ഒന്നാം സ്ഥാനാര്‍ത്ഥി, രണ്ടാം സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം ഒരു വിവരവും വോട്ടിംഗ് മെഷീനിനകത്ത് രേഖപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ തന്നെ ഒരു ക്രമ നമ്പറിന് കൂടുതല്‍ വോട്ട് കിട്ടുന്ന തരത്തില്‍ എന്തെങ്കിലും മാറ്റം മുന്‍കൂട്ടി മെഷീനില്‍ വരുത്തിയത് കൊണ്ട് കാര്യവുമില്ല.
മെഷീന്‍ നിര്‍മാണം
ബംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും ആണ് വോട്ടിംഗ് മെഷീനുകള്‍ നിര്‍മിക്കുന്നത്.
വിവിപാറ്റ് പ്രോട്ടോക്കോള്‍
മൂന്ന് കാര്യങ്ങളാണ് വിവിപാറ്റ് പ്രോട്ടോക്കോളില്‍ പറഞ്ഞിട്ടുള്ളതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കാന്‍ വോട്ടര്‍മാര്‍ക്ക് സാധിക്കില്ല, വോട്ടിട്ട ശേഷം അതില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ നിങ്ങളുടെ വോട്ട് റദ്ദാക്കാന്‍ സാധിക്കും. പിന്നീട് മറ്റൊരു മെഷീനില്‍ നിന്ന് അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കണം തുടങ്ങിയവയാണ് പ്രോട്ടോക്കോളില്‍ പറഞ്ഞിട്ടുള്ളത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1