ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ആയുധ വിക്ഷേപണത്തില്‍ സമുദ്രത്തിലേക്ക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. തിങ്കളാഴ്ച കിഴക്കന്‍ സമുദ്രത്തിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായിട്ടാണ് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിസൈല്‍ എത്ര ദൂരം പറന്നു എന്നതുപോലുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും നയതന്ത്ര ബന്ധം നിന്നതിനാല്‍ അടുത്ത മാസങ്ങളില്‍ ഉത്തര കൊറിയ സൈനിക ശേഷി വിപുലീകരിക്കുന്നതിനായി ആയുധ പരീക്ഷണങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ച പടിഞ്ഞാറന്‍ തീരപ്രദേശത്ത് 'സൂപ്പര്‍ ലാര്‍ജ്' ക്രൂയിസ് മിസൈല്‍ വാര്‍ഹെഡും പുതിയ വിമാനവേധ മിസൈലും പരീക്ഷിച്ചതായി ഉത്തരകൊറിയ ശനിയാഴ്ച അറിയിച്ചിരുന്നു.
ഉത്തരകൊറിയ രണ്ടാം ചാര പ്രവൃത്തിക്കായുള്ള ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ വിക്ഷേപണം ആസന്നമായതിന്റെ സൂചനകളില്ലെന്നും ദക്ഷിണ കൊറിയന്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചു.
ഈ അടുത്താണ് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയത്. അസ്ഥിരമായ അയല്‍ രാജ്യത്തെ സാഹചര്യങ്ങള്‍ യുദ്ധത്തിന് വേണ്ടി കൂടുതല്‍ തയാറെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കിം ജോങ് പറഞ്ഞിരുന്നു. രാജ്യത്തെ മിലിട്ടറി യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്നെന്ന് ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ പുതിയ ആയുധങ്ങള്‍ വികസിപ്പിക്കുന്നത് ഉത്തരകൊറിയ ഏതാനം വര്‍ഷങ്ങളായി തുടരുകയാണ്. റഷ്യയുമായി മികച്ച ബന്ധവും ഉത്തരകൊറിയക്ക് ഉണ്ട്. ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് ഉത്തരകൊറിയയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ മാസം ആദ്യം കിമ്മിന്റെ മേല്‍നോട്ടത്തില്‍ ഉത്തരകൊറിയ ഹൈപ്പര്‍സോണിക് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ദക്ഷിണകൊറിയയും യു.എസും തങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ക്കെതിരെ രാജ്യം നിരവധി തവണ രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1