ബെയ്ജിംഗ്: യൂറോപ്പില്‍ വിജയകരമായി പരീക്ഷിച്ച പറക്കുന്ന കാറിന്റെ സാങ്കേതിക വിദ്യ ചൈനീസ് കമ്പനി വാങ്ങി. കാങ്ഷൗ ആസ്ഥാനമായ ഹെബെയ് ജിയാന്‍സിന്‍ ഫ്‌ളൈയിംഗ് കാര്‍ ടെക്നോളജി കമ്പനിയാണ് ക്ലീന്‍ വിഷന്‍ കമ്പനിയില്‍ നിന്ന് സാങ്കേതികവിദ്യ വാങ്ങിയത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ട്ടിഫൈഡ് ഫ്‌ളൈയിംഗ് കാറുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രത്യേക അവകാശം ചൈനീസ് കമ്പനിക്ക് നല്‍കുന്നതാണ് കരാര്‍.
എയര്‍കാര്‍ എന്നറിയപ്പെടുന്ന പറക്കും കാര്‍, സ്ലോവാക്യയില്‍ രൂപകല്‍പ്പന ചെയ്ത രണ്ട് യാത്രക്കാര്‍ക്കുള്ള നാല് ചക്രങ്ങളുള്ള ഒരു വാഹനമാണ്. ബിഎംഡബ്ല്യു കാറില്‍ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. വെറും മൂന്ന് മിനിറ്റിനുള്ളില്‍ നിലത്ത് നിന്ന് പറന്നുയരാന്‍ കാറിന് സാധിക്കും. സ്‌പോര്‍ട്‌സ് കാര്‍ രൂപത്തില്‍ നിന്ന് 2 മിനിറ്റ് 15 സെക്കന്റുകള്‍ കൊണ്ട് പറക്കും കാറായി ഇത് പരിവര്‍ത്തനം ചെയ്യും.
പുഷര്‍ പ്രൊപ്പല്ലര്‍, സ്വിച്ച്‌ബ്ലേഡ് ശൈലിയിലുള്ള പിന്‍വലിക്കാവുന്ന ചിറകുകള്‍, ടെലിസ്‌കോപ്പിംഗ് ടെയില്‍ എന്നിവയുമായാണ് എയര്‍കാര്‍ വരുന്നത്. 8,200 അടി ഉയരത്തില്‍ ഏകദേശം 600 മൈല്‍ ദൂരം പറക്കാന്‍ കഴിവുണ്ട്. പ്രൊഫസര്‍ സ്റ്റെഫാന്‍ ക്ലീനും ആന്റണ്‍ സജാക്കും ചേര്‍ന്നാണ് കാര്‍ വികസിപ്പിച്ചെടുത്തത്.
കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് 2.3 മില്യണ്‍ ഡോളര്‍ ചിലവായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹെബെയ് ജിയാന്‍ക്‌സിന്‍ ഈ സാങ്കേതികവിദ്യയ്ക്കായി എത്ര പണം നല്‍കിയെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്