മ്യൂണിക്ക്: യൂറോപ്യൻ വൻകരയുടെ ഫുട്‌ബോൾ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ജർമ്മനി ആതിഥ്യം വഹിക്കുന്ന 17-ാമത് യൂറോകപ്പിന് ഇന്ന് (ജൂൺ 14) ഇന്ത്യൻ സമയം രാത്രി 12.30ന് ആതിഥേയരും സ്‌കോട്ട്‌ലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാകുന്നത്. വൻകരയിലെ 24 ടീമുകളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 2021ൽ നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇംഗ്‌ളണ്ടിനെ തോൽപ്പിച്ച ഇറ്റലിയാണ് നിലവിലെ ചാമ്പ്യന്മാർ.
ഇത് മൂന്നാം തവണയാണ് ജർമ്മനി യൂറോ കപ്പിന് വേദിയാകുന്നത്. ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം രണ്ടാം തവണയും. 10 നഗരങ്ങളിലായാണ് ഇക്കുറി യൂറോ കപ്പിന് പന്തുരുളുന്നത്. ഇതിൽ ഒൻപത് നഗരങ്ങളും 2006 ഫിഫ ലോകകപ്പിന്റെ മത്സരവേദികളായിരുന്നു. മ്യൂണിക്ക്,ബെർലിൻ,ഡോർട്ട്മുണ്ട്, കൊളോൺ,സ്റ്റുട്ട്ഗർട്ട്, ഹാംബർഗ്,ലെയ്പ്‌സിഗ്, ഫ്രാങ്ക്ഫുർട്ട്,ജെൽസൻകിർഷൻ എന്നീ 2006 ലോകകപ്പ് വേദികൾക്ക് പുറമേ ഡസൽഡോർഫിലുമായാണ് ഇക്കുറി യൂറോ കപ്പ് നടക്കുന്നത്.
ആതിഥേയരെക്കൂടാതെ യോഗ്യതാ റൗണ്ട് കടന്നുവന്ന ടീമുകളെയും ചേർത്ത് 24 രാജ്യങ്ങളാണ് യൂറോ കപ്പിന്റെ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. നാലുടീമുകൾ വീതമുള്ള ആറുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പുകളിൽ നിന്നുമായി നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലെത്തും.പ്രീ ക്വാർട്ടർ മുതൽ നോക്കൗട്ട് മത്സരങ്ങളാണ്. എട്ടുടീമുകൾ ക്വാർട്ടറിലും നാലുടീമുകൾ സെമിയിലുമെത്തും. ജൂലായ് 14ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഗ്രൂപ്പ് എ: ജർമ്മനി, സ്‌കോട്ട്‌ലാൻഡ്, ഹംഗറി, സ്വിറ്റ്‌സർലാൻഡ്
ഗ്രൂപ്പ് ബി: സ്‌പെയ്ൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
ഗ്രൂപ്പ് സി: ഇംഗണ്ട്, സ്‌ളൊവേനിയ, ഡെന്മാർക്ക്, സെർബിയ
ഗ്രൂപ്പ് ഡി: ഫ്രാൻസ്, പോളണ്ട്, ഹോളണ്ട്, ആസ്ട്രിയ
ഗ്രൂപ്പ് ഇ: ബെൽജിയം, സ്‌ളൊവാക്യ, യുക്രെയ്ൻ, റൊമേനിയ
ഗ്രൂപ്പ് എഫ്: പോർച്ചുഗൽ, തുർക്കി, ജോർജിയ, ചെക്ക് റിപ്പബ്‌ളിക്ക്
ഇതുവരെയുള്ള യൂറോ കപ്പ് ജേതാക്കൾ
1960 സോവിയറ്റ് യൂണിയൻ, 1964 സ്‌പെയ്ൻ, 1968 ഇറ്റലി, 1972 ജർമ്മനി, 1976 ചെക്കോസ്‌ളൊവാക്യ, 1980 ജർമ്മനി, 1984 ഫ്രാൻസ്, 1988 ഹോളണ്ട്, 1992 ഡെന്മാർക്ക്, 1996 ജർമ്മനി, 2000 ഫ്രാൻസ്, 2004 ഗ്രീസ്, 2008 സ്‌പെയ്ൻ, 2012 സ്‌പെയ്ൻ, 2016 പോർച്ചുഗൽ, 2020 ഇറ്റലി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്