നെടുങ്കണ്ടം: ഇടുക്കി കൂട്ടാറില്‍ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു. പുറമ്പോക്ക് കൈയേറി നിര്‍മിച്ചെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ കെട്ടിടത്തിലാണ് പാര്‍ട്ടി ഓഫീസ് തുറന്നത്. ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരേ മുഖംനോക്കാതെ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് കൈയ്യേറ്റഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുടങ്ങിയത്.
എന്നാല്‍ വാടകയ്ക്ക് എടുത്ത മുറിയിലാണ് തങ്ങള്‍ ഓഫീസ് തുടങ്ങിയതെന്നും കൈയ്യേറ്റഭൂമിയാണെന്ന് അറിയില്ലെന്നും പാര്‍ട്ടി നിര്‍മാണം നടത്തിയിട്ടില്ലെന്നുമാണ് സി.പി.ഐ. കൂട്ടാര്‍ ലോക്കല്‍ സെക്രട്ടറി കെ.ജി. ഓമനക്കുട്ടനും സി.പി.ഐ. ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി എം.പി. കരുണാകരനും പറയുന്നത്.
പത്തുവര്‍ഷം മുമ്പാണ് ഉടുമ്പന്‍ചോല താലൂക്കില്‍ കരുണാപുരം വില്ലേജിലെ കൂട്ടാറില്‍ സര്‍വ്വേ നമ്പര്‍ 67/1ല്‍പ്പെട്ട ഭൂമിയില്‍ ഈ കെട്ടിടം നിര്‍മിച്ചത്. എസ്.എന്‍.ഡി.പി. കൂട്ടാര്‍ ശാഖായോഗമാണ് കെട്ടിടം പണിതത്. കെട്ടിടത്തിന്റെ പിന്‍ഭാഗം തോട് പുറമ്പോക്കും മുന്‍ഭാഗം റോഡ് പുറമ്പോക്കുമാണ്. കൈയേറ്റമെന്ന് കണ്ടെത്തി അന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെത്തുടര്‍ന്ന് യോഗം ഭാരവാഹികള്‍ നിര്‍മാണ പ്രവൃത്തികളില്‍ നിന്നു പിന്മാറിയിരുന്നു. വര്‍ഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഇതിനിടയിലാണ് ജൂണ്‍ 12-ന് സി.പി.ഐ കൂട്ടാര്‍ ലോക്കല്‍ കമ്മിറ്റി കെട്ടിടത്തില്‍ ഓഫീസ് പണി ആരംഭിച്ചത്.
കെട്ടിടത്തില്‍ ഇഷ്ടിക കെട്ടി മുറിതിരിച്ചു. ഇതിനെത്തുടര്‍ന്ന് 14-ന് കരുണാപുരം വില്ലേജ് ഓഫീസര്‍ വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കി. ഇത് അവഗണിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ ഉടുമ്പന്‍ചോല എല്‍.ആര്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്തദിവസം തന്നെ പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാനാണ് റവന്യൂ സംഘത്തിന്റെ നീക്കം.
2019-ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ കിട്ടിയിരുന്നുവെന്നും അതിനുശേഷം നാളിതുവരെ കെട്ടിടത്തില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും എസ്.എന്‍.ഡി.പി യോഗം കൂട്ടാര്‍ ശാഖ പ്രസിഡന്റ് ജിജിമോന്‍ പറഞ്ഞു. ഇപ്പോള്‍ നിര്‍മാണം നടത്തിയത് രണ്ട് മാസം മുമ്പ് മുറി വാടകയ്ക്ക് എടുത്ത സി.പി.ഐ ലോക്കല്‍ കമ്മിറ്റി ആണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്