ടി20 ലോകകപ്പിലെ സൂപ്പർ 8 ഗ്രൂപ്പ് 2 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് വിജയം. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഏഴ് റൺസിനാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക തോൽപ്പിച്ചത്. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് മറുപടി ആറിന് 156 എന്ന സ്‌കോറിൽ ഒതുങ്ങി. ഒരവസരത്തിൽ മത്സരം കൈവിട്ടെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മാർക്കോ യാൻസൻ എറിഞ്ഞ 19-ാം ഓവറാണ് ജയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വെറും 7 റൺസ് മാത്രമാണ് ഈ ഓവറിൽ യാൻസൻ വിട്ടുകൊടുത്തത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. ഓപ്പണർമാരായ ക്യാപ്ടൻ ജോസ് ബട്‌ലർ 17(20), ഫിലിപ്പ് സാൾട്ട് 11(8) മൂന്നാമനായി എത്തിയ ജോണി ബെയ്ൻസ്‌റ്റോ 16(20) എന്നിവർക്ക് വേഗത്തിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. നാലാമനായി മൊയിൻ അലി 9(10) കൂടി പുറത്തായപ്പോൾ ഇംഗ്ലണ്ടിന്റെ സ്‌കോർ 10.2 ഓവറിൽ 61ന് നാല് എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക് 53(37), ലിയാം ലിവിംഗ്സ്റ്റൺ 33(17) എന്നിവർ അതിവേഗം സ്‌കോർ ചെയ്തതോടെ ഇംഗ്ലണ്ട് വിജയം സ്വപ്‌നം കണ്ട് തുടങ്ങി.
എന്നാൽ കാഗിസോ റബാഡ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാം പന്തിൽ ലിവിംഗ്സ്റ്റണും അവസാന ഓവറിൽ ആൻറിച്ച് നോർജെയുടെ പന്തിൽ എയ്ഡൻ മാർക്രത്തിന്റെ തകർപ്പൻ ക്യാച്ചിൽ ബ്രൂക്കും പുറത്തായതോടെ മത്സരം സൗത്താഫ്രിക്കയ്ക്ക് അനുകൂലമായി മാറി. സാം കറൻ 10(7), ജോഫ്രാ ആർച്ചർ 1(2) എന്നിവർ പുറത്താകാതെ നിന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ഒട്‌നീൽ ബാർട്മാൻ, ആൻറിച്ച് നോർജെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് നേടിയ അർദ്ധ സെഞ്ച്വറി 65(38) മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. നാല് വീതം ഫോറും സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിംഗ്‌സ്. 28 പന്തിൽ 43 റൺസ് നേടിയ ഡേവിഡ് മില്ലർ മികച്ച പിന്തുണ നൽകി. ട്രിസ്റ്റൻ സ്റ്റബ്‌സ് പുറത്താകാതെ 12*(11) റൺസ് നേടി. ഓപ്പണർ റീസ ഹെൻഡ്രിക്‌സ് 19(25) റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റും മൊയിൻ അലി, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്